കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അലൻ ഷുഹൈബിനെയും ത്വാഹ ഫസലിനെയും ജയിലിലടച്ച ഇടത് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരും പൊലീസും യു എ പി എ നിയമം പൊളിച്ച് ദുരുപയോഗിച്ചുവെന്ന് സതീശൻ കുറ്റപ്പെടുത്തി.
അലനും ത്വാഹയും വായിച്ചുവെന്ന് പറയുന്ന പുസ്തകം എന്റെ വീട്ടിലും ഉണ്ട്. യുവാക്കളെ തെറ്റായ കാര്യത്തിന് ജയിലിൽ അടച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവരുടെ കുടുംബത്തോട് പരസ്യമായി മാപ്പുപറയാൻ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേരളത്തിലെ പൊലീസ് സ്ത്രീ വിരുദ്ധ പൊലീസ് ആയി മാറി. സ്ത്രീകളോട് മോശമായി പെരുമാറാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും സതീശൻ ചോദിച്ചു.
- Advertisement -
2019 നവംബറിലാണ് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ത്വാഹ ഫസലിനെയും അലൻ ഷുഹൈബിനെയും പൊലീസ് പിടികൂടിയത്. വിദ്യാർത്ഥികളായ ഇരുവർക്കുമെതിരെ പൊലീസ് യു എ പി എയും ചുമത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. കേസ് പിന്നീട് എൻ ഐ എ ഏറ്റെടുത്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എൻ ഐ എ കോടതി ഇരുവർക്കും ജാമ്യം നൽകിയെങ്കിലും ഇതിൽ ത്വാഹ ഫസലിൻറെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും അലനെ ജാമ്യത്തിൽ തുടരാൻ അനുവദിക്കുകയും ചെയ്തു.
തുടന്ന് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ട് എന്നതുകൊണ്ട് മാത്രd ഒരാൾക്കെതിരെ യു.എ.പി.എ ചുമത്താനാകില്ല എന്ന നിരീക്ഷണത്തോടെ ത്വാഹക്ക് കഴിഞ്ഞ ദിവസം സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അലൻ ഷുഹൈബിൻറെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യവും സുപ്രീംകോടതി തള്ളി.
- Advertisement -