Ultimate magazine theme for WordPress.

ജി 7 ല്‍ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച ; ഇന്ത്യാ കാനഡ ബന്ധം വീണ്ടും ശക്തമാകുന്നു ; ഹൈക്കമ്മീഷണര്‍മാരെ നിയമിച്ചേക്കും

0

ടൊറന്റോ: ആല്‍ബര്‍ട്ടയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇടര്‍ച്ചയുണ്ടായ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാകുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2025 മേയില്‍ കാര്‍ണി അധികാരമേറ്റതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലുള്ള മഞ്ഞുരുകുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം.

യോഗത്തിന് മുന്നോടിയായുള്ള തന്റെ ഉദ്ഘാടന പ്രസംഗത്തില്‍, ജി 7-ല്‍ മോദിക്ക് ആതിഥേയത്വം വഹിക്കുന്നത് വലിയ ബഹുമതിയാണെന്ന് കാര്‍ണി പറഞ്ഞു. 2018 മുതല്‍ ഇന്ത്യ ജി7ല്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂപ്പുകുത്തിയ ന്യൂഡല്‍ഹിയുമായുള്ള ബന്ധം നന്നാക്കാനുള്ള പുതിയ സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെയാണ് പ്രധാനമന്ത്രിമോദിയെ ക്ഷണിച്ചുകൊണ്ട് കാര്‍ണി വ്യക്തമാക്കിയത്.

ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യാ – കാനഡ ബന്ധം വഷളായത്. ഒട്ടാവയെ നിജ്ജാര്‍ കേസുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യ ഹൈക്കമ്മീഷണറെയും മറ്റ് അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചിരുന്നു. അത്രതന്നെ കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയും പുറത്താക്കി. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ കനേഡിയന്‍ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

സാമ്ബത്തിക വിദഗ്ധനും രാഷ്ട്രീയ നവാഗതനുമായ കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ച്ചില്‍ ചുമതലയേറ്റത് ട്രൂഡോ ഉന്നത ഓഫീസില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്നാണ്. ഇന്ത്യയുടെയും കാനഡയുടെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബന്ധം പുനരാരംഭിക്കുകയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള സാധ്യതകള്‍ ഇരുപക്ഷവും പരിശോധിക്കുകയും ചെയ്യുകയാണ്.

- Advertisement -

Leave A Reply

Your email address will not be published.