ഇടുക്കി: മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരെ നടപടി ഉറപ്പാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായത് കൊണ്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളത് കൊണ്ടാണ് തീരുമാനം വൈകുന്നത്.
ബെന്നിച്ചന് അപ്പുറം വനം-ജലവിഭവ സെക്രട്ടറിമാർക്കെതിരെ നടപടി ഉണ്ടാകുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. രണ്ട് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൻറെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചൻറെ വിശദീകരണം, പക്ഷെ നിയമസഭയിൽ ഇന്നലെ വനമന്ത്രി ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടികെ ജോസിനെ പിന്തുണച്ചിരുന്നു. നടപടി വൈകിയാൽ പ്രതിപക്ഷം വീണ്ടും വിഷയം സർക്കാറിനെതിരെ ആയുധമാക്കാനും സാധ്യതയുണ്ട്.
- Advertisement -
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് വനം – ജലവിഭവസെക്രട്ടറിമാരിൽ നിന്നും സംസ്ഥാന സർക്കാർ വീശദീകരണം ചോദിച്ചിരുന്നു. അതേ സമയം ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിൻറെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ സർക്കാരിന് നൽകിയ വിശദീകരണം.
ടി കെ ജോസാണ് മുല്ലപ്പെരിയാറിൻറെ നിരീക്ഷണസമിതിയിൽ കേരളത്തിൻറെ പ്രതിനിധി. അതുകൊണ്ട് ബെന്നിച്ചനെതിരെ മാത്രം നടപടി എടുത്താൽ വിവാദം ആകാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സർക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി ഉൾപ്പടെയുള്ളവവർക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷത്തിൻറെ ആരോപണം.
- Advertisement -