തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ പരാമർശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യവകുപ്പിനെ അധിക്ഷേപിക്കുന്ന വാർത്തകള്‍ വരുന്നു. പ്രചാരണത്തിന് പിന്നില്‍ ആരോഗ്യവകുപ്പിലെ ചിലരാണ്. ഇരുപതും മുപ്പതും വർഷം മുൻപുള്ള ചില കേസുകളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചീഫ് സെക്രട്ടറി അഭിപ്രായം പറഞ്ഞത്. ആരോഗ്യ വകുപ്പിൽ മൊത്തം പ്രശ്നമാണെന്ന് വരുത്തി തീർക്കാനുള്ള അജണ്ടയോടുള്ള പ്രവർത്തനം നടക്കുന്നതായും വീണ ജോര്‍ജ് കുറ്റപ്പെടുത്തി.
ഭരണപരമായ കാര്യങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ച ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം. ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനാണ് വിമർശനം. കോടതിയിലെ കേസുകൾ, സ്ഥലംമാറ്റം, അച്ചടക്ക നടപടികൾ, സീനിയോറിറ്റി ലിസ്റ്റ്, അവധി പുനഃക്രമീകരണം എന്നിവയിലടക്കം വീഴ്ചയുണ്ടായെന്നാണ് ചീഫ് സെക്രട്ടറിയുടെ വിമർശനം.
- Advertisement -
കോടതിയിൽ കെട്ടിക്കിടക്കുന്ന മുപ്പതിലേറെ വർഷത്തെ പഴക്കമുള്ള സർക്കാർ തീരുമാനങ്ങൾക്ക് മേലുള്ള കേസുകൾ, വിധി വന്നിട്ടും നടപ്പാക്കാതെ ക്ഷണിച്ചുവരുത്തിയ കോടതിയലക്ഷ്യ കേസുകൾ, കൃത്യമായി നോക്കാത്തതിനാൽ കോടതിയിൽ സർക്കാർ കേസ് തോറ്റ് നൽകേണ്ടി വരുന്ന ഭീമൻ നഷ്ടപരിഹാരംതുടങ്ങി എല്ലാറ്റിനും ചീഫ് സെക്രട്ടറി ഉത്തരം പറയേണ്ടി വരുന്നതോടെയാണ് സംസ്ഥാനതല യോഗത്തിൽ ചീഫ് സെക്രട്ടറി ഇക്കാര്യം വകുപ്പിനെ അറിയിച്ചത്. കാര്യങ്ങൾ അക്കമിട്ട് നിരത്തി ആരോഗ്യസെക്രട്ടറി കത്ത് നൽകി. മോശം പ്രകടനമെന്ന യോഗത്തിലുണ്ടായ പരാമർശം എടുത്തുപറഞ്ഞ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവ്വീസിനെതിരായ വിമർശനം കത്തിലുണ്ട്. 700 കേസുകളെങ്കിലും കോടതികളിലും മറ്റുമായി ഡിഎച്ച്എസിൽ മാത്രമെന്ന് ഉന്നത ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
- Advertisement -