റിയോ ഡി ജനീറോ: ബ്രസീലില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതു നേതാവ് ലുല ഡ സില്‍വ വിജയിച്ചു. നിലവിലെ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോയെയാണ് പരാജയപ്പെടുത്തിയത്.
കേവല ഭൂരിപക്ഷമായ 50 ശതമാനത്തിലേറെ വോട്ടു നേടിയാണ് സില്‍വയുടെ വിജയം. രണ്ടാംഘട്ട വോട്ടെടുപ്പില്‍ സില്‍വ 50.8 ശതമാനം വോട്ടു നേടിയാണ് അധികാരത്തിലേറുന്നത്. ബോല്‍സനാരോക്ക് 49.17 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.
- Advertisement -
ചിലി, കൊളംബിയ, അര്‍ജന്റീന എന്നിവിടങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് ബ്രസീലിലെയും വിജയം. മൂന്നാം തവണയാണ് 77 കാരനായ ലുല ഡ സില്‍വ ബ്രസീല്‍ പ്രസിഡന്റാകുന്നത്. 2003 മുതല്‍ 2010 വരെയാണ് മുമ്പ് അദ്ദേഹം പ്രസിഡന്റായിരുന്നത്.
2018 ൽ അഴിമതി ആരോപണത്തെ തുടർന്ന് ലുല ജയിലിലടക്കപ്പെട്ടിരുന്നു. 2018 ൽ നടന്ന തെരഞ്ഞെടുപ്പിൽ ബോൽസനാരോയ്ക്ക് അനായാസ വിജയം നേടാനായതും ഇതേത്തുടർന്നാണ്. വിലക്കയറ്റം രൂക്ഷമായ ബ്രസീലിൽ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്.
- Advertisement -