തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച്ച മുതൽ രണ്ടാഴ്ച്ച ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണം. അഭിഷേകത്തിനും നിവേദ്യങ്ങൾക്കുമായി ജലം എടുക്കുന്ന മണിക്കിണർ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം. നിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ ദേവസ്വം പുറത്തുവിട്ടിട്ടില്ല. വെള്ള നിവേദ്യം, നെയ് പായസം, പാൽപ്പായസം എന്നിവ തയ്യാറാക്കാൻ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നിയന്ത്രണ സമയത്ത് ഈ വഴിപാടുകളുടെ അളവു കുറയ്ക്കും.
2014ൽ മണിക്കിണർ ചെളി കോരി വൃത്തിയാക്കിയിരുന്നു. എന്നാൽ സമീപ ദിവസങ്ങളിൽ വെള്ളത്തിന് നിറം മാറ്റം കണ്ടു. ഈ സാഹചര്യത്തിലാണ് നവീകരണം. ചെളി കോരി നെല്ലിപ്പടി നവീകരിക്കും. കരിങ്കല്ലു കൊണ്ടു കെട്ടിയ കിണറിൽ കളിമൺ റിങുകൾ സ്ഥാപിക്കും. ഇടയിൽ പുഴ മണൽ, ചെറിയ മെറ്റൽ, കരി എന്നിങ്ങനെ ശുദ്ധീകരിക്കാനുള്ള പ്രകൃതിദത്ത വസ്തുക്കളും നിറയ്ക്കും.
- Advertisement -
നാലമ്പലത്തിനകത്തെ മഴ വെള്ളം ശുദ്ധീകരിച്ച് കിണറിലേക്ക് തിരിച്ചുവിടും. നാലമ്പലത്തിലെ ഓവുകൾക്ക് പകരം പൈപ്പും സ്ഥാപിക്കും. 30 ലക്ഷത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ വഴിപാടായി നടത്തുന്നത് ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയായ പ്രദീപാണ്. എറണാകുളം സ്വദേശിയായ എൻജിനീയർ ശ്രീനിവാസന്റെ മേൽനോട്ടത്തിലാണ് നവീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.
- Advertisement -