കൊച്ചി: മോൺസൺ മാവുങ്കലിനു വേണ്ടി ഇടപെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ബാല. മോൺസന്റെ ഡ്രൈവർ അജിത്തും ബാലയും തമ്മിലുള്ള സംഭാഷണം പുറത്ത് വന്നിരുന്നു. മോൺസനെതിരേ അജിത്ത് നൽകിയ കേസ് പിൻവലിക്കണമെന്നാണ് ബാല അജിത്തിനോട് ആവശ്യപ്പെടുന്ന സംഭാഷണമാണ് പുറത്ത് വന്നത്. മോൺസൺ കൊച്ചിയിൽ തന്റെ അയൽവാസിയായിരുന്നുവെന്നും സൗഹൃദം ഉണ്ടായിരുന്നുവെന്നും ബാല പറഞ്ഞു. നാല് മാസം മുൻപത്തെ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നതെന്നും ബാല കൂട്ടിച്ചേർത്തു.
മോൺസന്റെ ജീവികാരുണ്യപ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. അദ്ദേഹം തട്ടിപ്പു നടത്തുന്ന വ്യക്തിയാണെന്ന് തോന്നിയിട്ടില്ല. ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. അദ്ദേഹം മറ്റുള്ളവരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചു നൽകാൻ ബാധ്യസ്ഥനാണ്. ഞാൻ മാത്രമല്ല മോഹൻലാൽ മുൻ ഡിജിപി അടക്കമുള്ളവർ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്.
- Advertisement -
മോൺസൺ പിരിച്ചുവിട്ടതിന് ശേഷം അജിത്ത് എന്നെ വിളിച്ചിരുന്നു. ശമ്പളം കിട്ടിയിട്ടില്ലെന്നൊക്കെ പറഞ്ഞു. അവർ തമ്മിലുള്ള വഴക്ക് പരിഹരിച്ച് സ്നേഹത്തോടെ പോകാൻ ഞാൻ ആവശ്യപ്പെട്ടു. അതിൽ കൂടുതലൊന്നും ഞാൻ ചെയ്തിട്ടില്ല. നിങ്ങൾക്ക് അറിയാവുന്നതിൽ കൂടുതലൊന്നും ഇപ്പോൾ എനിക്കറിയില്ല. തെറ്റുകാരനാണെങ്കിൽ അദ്ദേഹം ശിക്ഷക്കപ്പെടട്ടേ- ബാല പറഞ്ഞു.
- Advertisement -