കൊച്ചി: വൈറ്റിലയിലെ കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ് വൈകാതെ ഒത്തുതീർപ്പായേക്കും. കോൺഗ്രസ് മുൻകൈ എടുത്ത് നടത്തുന്ന സമവായ ചർച്ചയിൽ കേസ് പിൻവലിക്കാൻ ജോജു സമ്മതം അറിയിച്ചതായാണ് സൂചന.ഇതിനിടെ കേസിൽ അറസ്റ്റിലായ ഐഎൻടിയുസി പ്രവർത്തകൻ ജോസഫിൻറെ ജാമ്യഹർജി എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും.ജോജുവിൻറെ വാഹനത്തിൻറെ ചില്ല് കല്ലുകൊണ്ട് തകർത്തതിന് രണ്ട് ദിവസം മുന്പാണ് ജോസഫ് അറസ്റ്റിലായത്
കൊച്ചി മുൻ മേയർ ടോണി ചമ്മണി അടക്കമുള്ളവർക്കെതിരെയാണ് കേസ്. കേസിൽ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് സമവായ നീക്കം ഉണ്ടായത്. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്‌നം രമ്യമായി തീരുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. പെട്ടെന്നുള്ള പ്രകോപനത്തിൻറെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ ജോജുവും താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിൻറെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്‌ന പരിഹാരത്തിനായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.
- Advertisement -
വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഭവ വികാസങ്ങളിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തത്
- Advertisement -