ചെന്നൈ: ചെന്നൈ നഗരത്തിൽ ശനിയാഴ്ച രാത്രി മുതൽ അതിശക്തമായ മഴ. ഞായറാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. നുങ്കമ്പാക്കത്താണ് ഏറ്റവുമധികം മഴ ലഭിച്ചത് 21.5 സെന്റീമീറ്റർ. ചെന്നൈ വിമാനത്താവളത്തിൽ 11.3 സെന്റീമീറ്റർ മഴ ലഭിച്ചു. 2015 ലുണ്ടായ പ്രളയത്തിനുശേഷം 24 മണിക്കൂറിനിടെ ചെന്നൈയിൽ ഇത്രയധികം മഴ പെയ്യുന്നത് ആദ്യമായാണെന്ന് വിദഗ്ധർ പറയുന്നു. നഗരത്തിന്റെ പലഭാഗത്തും ഇതിനകം വെള്ളം കയറിക്കഴിഞ്ഞു. മഴ തുടർന്നാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പൂണ്ടി ജലസംഭരണി ഞായറാഴ്ച രാവിലെ ഒമ്പതിന് തുറക്കുമെന്ന് തിരുവള്ളുവർ കളക്ടർ അറിയിച്ചു. സെക്കൻഡിൽ 3000 ക്യുബിക് അടി ജലം റിസർവൊയറിൽനിന്ന് ഒഴുക്കിവിടും. പുഴൽ തടാകത്തിലെയും ചമ്പ്രംപാക്കം തടാകത്തിലെയും ജലം തുറന്നുവിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ തടാകക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശിച്ചിട്ടുണ്ട്.
- Advertisement -
2015 ലെ പ്രളയത്തിനുശേഷം 24 മണിക്കൂറിനിടെ ഇത്രയധികം മഴ ചെന്നെയിൽ പെയ്യുന്നത് ആദ്യമായാണെന്ന് കാലാവസ്ഥാ ബ്ലോഗർ കെ. ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ വരെ മഴ തുടരാനാണ് സാധ്യത.
- Advertisement -