പാലക്കാട് :പാലക്കയം മരം മുറിയിൽ വനം വകുപ്പ് സർവ്വേ സംഘം പരിശോധന നടത്തും. ഭൂമി വനം വകുപ്പിൻറേതാണെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് പരിശോധന. അതിനിടെ മരം മുറിച്ച ഭൂമി വർഷങ്ങളായി തോട്ടമായി ഉപയോഗിച്ചിരുന്നതാണെന്ന വാദവുമായി നാട്ടുകാർ രംഗത്തെത്തി.
പാലക്കയം വില്ലേജിലെ മരം മുറിയ്ക്ക് തെളിവുകൾ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. 2018/4 സർവ്വേ നമ്പരിൽ പെട്ട ഭൂമി വീണ്ടും സർവ്വേ നടത്താനാണ് തീരുമാനം. അതിനായി മണ്ണാർകാട് ഡിഎഫ്ഒ മിനി , സർവ്വേ അസിസ്റ്റൻറ് ഡയറക്ടർക്ക് കത്ത് നൽകി. മരം മുറി നടന്ന സ്ഥലത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയും നടത്തി. വില്ലേജ് രേഖകൾ വീണ്ടും ഒത്തുനോക്കി. നിക്ഷിപ്ത വനമെന്ന കണ്ടെത്തൽ ശരിവയ്ക്കുന്ന രേഖകളാണ് ലഭിച്ചതെന്ന് ഡിഎഫ്ഒ അറിയിച്ചു.. എന്നാൽ മൂസയ്ക്ക് റവന്യൂ വകുപ്പ് കൈവശാവകാശ രേഖ നൽകിയിരുന്നു. ഭൂമി ആരുടേതെന്ന് ഉറപ്പിക്കാൻ മൂസയോട് കൈവശമുള്ള രേഖകൾ ഹാജരാക്കാൻ റേഞ്ച് ഓഫീസർ കത്തു നൽകും. തീർപ്പാകും വരെ പിടിച്ചെടുത്ത തടി വനംവകുപ്പ് കസ്റ്റഡിയിൽ തുടരും.
- Advertisement -
അതിനിടെ പതിറ്റാണ്ടുകളായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിയുള്ള സ്ഥലമാണ് മൂസയുടേതെന്ന വാദവുമായി നാട്ടുകാർ രംഗത്തെത്തി. വനം വകുപ്പ് അനുമതിയില്ലാതെ മരം മുറി നടക്കില്ലെന്ന വാദവും നാട്ടുകാരുയർത്തുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മൂസ തയാറായില്ല. തോട്ടത്തോട് ചേർന്ന് കിടന്ന വനഭൂമി വ്യാജ രേഖ ഉണ്ടാക്കി കൈവശപ്പെടുത്തിയതാണോ എന്ന കാര്യവും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.
- Advertisement -