പത്തനംതിട്ട: പൈങ്കുനി ഉത്രം മഹോത്സവ പൂജകള്‍ക്കായി ശബരിമലയില്‍ ഇന്ന് കൊടിയേറും. രാവിലെ 9.45 നും 10.45 നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്നലെ തുറന്നു. തന്ത്രിയുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയാണ് നട തുറന്നത്. തുടര്‍ന്ന് മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്നു. ഇതിനു ശേഷമാണ് അയ്യപ്പന്മാരെ പതിനെട്ടാം പടി കയറാന്‍ അനുവദിച്ചത്.
- Advertisement -
രണ്ടാം ഉത്സവ ദിവസമായ 28 മുതൽ ഉത്സവം ആരംഭിക്കും. ഏപ്രിൽ 4ന് പള്ളിവേട്ട. ഏപ്രിൽ 5 ന് പമ്പാനദിയിൽ തിരു ആറാട്ട് നടക്കും. തുടര്‍ന്ന് ഹരിവരാസനം പാടി രാത്രി 10 മണിക്ക് നട അടക്കും. വെർച്വൽ ക്യൂവിന്റെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ ഞായറാഴ്ച രാവിലെ മുതൽ നിലയ്ക്കലിലും, പമ്പയിലും തുടങ്ങി. മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ ദേവസ്വംബോർഡിന്റെ അന്നദാനം മൂന്നുനേരം വീതം എല്ലാദിവസവും ഉണ്ടാകും.
- Advertisement -