കോഴിക്കോട്: പാർട്ടി പുന:സംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകരുതെന്ന് കെ മുരളീധരൻ എം പി. എ ഐ സി സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പുന:സംഘടന നീളരുത്. താൻ നിർദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവരുണ്ടെങ്കിൽ നിർദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാൽ കേരളത്തിൽ പാർട്ടി സംപൂജ്യമാകുമെന്നും കെ മുരളീധരൻ പറഞ്ഞു.
പാർട്ടി പുനസംഘടനയിൽ വി എം സുധീരന് അതൃപ്തി ഉണ്ടെങ്കിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ ആവശ്യപ്പെടാമായിരുന്നുവെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടി ചട്ടക്കൂട് വിട്ട് സുധീരൻ പുറത്ത് പോകില്ലെന്നാണ് പ്രതീക്ഷ. സംഘടനയുടെ നന്മക്ക് മാത്രമേ അദ്ദേഹം പ്രവർത്തിക്കുകയുള്ളു. വി എം സുധീരനെ താൻ നേരിട്ട് കാണുമെന്നും മുരളീധരൻ പറഞ്ഞു.
- Advertisement -
കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളെയെല്ലാം താരിഖ് അൻവർ കാണുന്നുണ്ട്. എല്ലാവരുമായും ചർച്ച നടത്തിയ ശേഷമേ പുന:സംഘടനയുമായി മുന്നോട്ടു പോകാവൂയെന്ന് ഹൈക്കമാണ്ട് നിർദേശം നൽകിയിരുന്നു. കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ എതിർപ്പും വിമർശനവും ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാണ്ട് നിർദേശ പ്രകാരം താരിഖ് അൻവർ കേരളത്തിലെത്തിയത്.
- Advertisement -