മൂന്നു കുത്തിവയ്പ് എടുത്തിട്ടും പേ വിഷബാധ മൂലം ആറു വയസ്സുകാരൻ മരിച്ചു, വാക്സിൻ എന്തുകൊണ്ട് ഫലിച്ചില്ല എന്നതിൽ പരിശോധന
കാസർക്കോട്: മൂന്നു കുത്തിവയ്പ് എടുത്തിട്ടും പേ വിഷബാധ മൂലം ആറു വയസ്സുകാരൻ മരിച്ചു. മൂന്നു കുത്തിവയ്പ് എടുത്തിട്ടും വാക്സിൻ എന്തുകൊണ്ട് ഫലിച്ചില്ല എന്നതിൽ പരിശോധന. ഇത്തരമൊരു സംഭവം അപൂർവമാണെന്നാണ് മെഡിക്കൽ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
തെരുവുനായയുടെ കടിയേറ്റ് ഇരുപത്തിമൂന്നാം ദിവസമാണ്, ആലന്തട്ട അപ്പർ പ്രൈമറി സ്‌കൂളിലെ രണ്ടാംക്ലാസുകാരനായ എംകെ ആനന്ദ് മരിച്ചത്. സെപ്റ്റംബർ പതിമൂന്നിനാണ് ആനന്ദിനു നായയുടെ കടിയേറ്റത്. വീടിനു സമീപം കളിച്ചുകൊണ്ടുനിൽക്കെ പെട്ടെന്ന് തെരുവു നായ ആക്രമിക്കുകയായിരുന്നു. കണ്ണിനു താഴെയാണ് കടിയേറ്റത്.
- Advertisement -
ആനന്ദിനെ ഉടനെ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടി കടിച്ചതാണെന്ന് അറിയിച്ചതോടെ ഡോക്ടർമാർ റാബീസ് വാക്സിൻ ആദ്യ ഡോസ് കുത്തിവയ്ക്കുകയും ചെയ്തു. കണ്ണിനു താഴെയാണ് കടിയേറ്റത് എന്നതിനാൽ ഐ സ്പെഷലിസ്റ്റിന്റെ പരിശോധി കൂടി കഴിഞ്ഞ ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു. പിന്നീട് മൂന്നാം ദിവസവും ഏഴാം ദിവസവും രണ്ടും മൂന്നും ഡോസ് കുത്തിവയ്പ് എടുത്തു.
ഇരുപതക്തിയെട്ടാം ദിവസമായ ഒക്ടോബർ പതിനൊന്നിന് നാലാം ഡോസ് എടുക്കാനിരിക്കുകയായിരുന്നു. നായുടെ കടിയേറ്റതിന്റെ ഇരുപതാം ദിവസമായ ഞായറാഴ്ച പനി ബാധിച്ചതോടെ ആനന്ദിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി കുറയാതായതോടെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽകോളജിലേക്കു മാറ്റുകയായിരുന്നു.
റാബീസ് വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടർന്ന് കുട്ടിയെ ഐസൊലേഷൻ വാർഡിലാക്കിയിരുന്നു. തുടർന്നു നടത്തിയ രക്തപരിശോധനയിൽ റാബീസ് സ്ഥിരീകരിച്ചു. അപ്പോഴേക്കും കുട്ടിയുടെ നില വഷളാവുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് ആനന്ദ് മരിച്ചത്.
- Advertisement -