Ultimate magazine theme for WordPress.

മരിച്ച കര്‍ഷകര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രിയങ്ക ഇന്ന് വീണ്ടും ലഖിംപുരിലേക്ക്; രാഷ്ട്രീയക്കാര്‍ വേണ്ടെന്ന് കിസാന്‍ മോര്‍ച്ച

0

ലക്നോ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വീണ്ടും ഇന്ന് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ സന്ദര്‍ശിക്കും. കര്‍ഷക പ്രക്ഷോഭത്തിനിടെ കാര്‍ കയറ്റിക്കൊന്ന കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ലഖിംപുരിലെത്തുന്നത്.
കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങിന്‍റെയും പ്രയിങ്കയുടെ സന്ദര്‍സനത്തിന്‍റെയും പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് ലഖിംപുരില്‍ ഒരുക്കിയിരിക്കുന്നത്. ലക്നോ-സിതാപുര്‍-ലഖിംപുര്‍ ദേശീയപാതയില്‍ ബാരിക്കേഡ് വെച്ച്‌ തടഞ്ഞ് വാഹനങ്ങളെയെല്ലാം പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം, രാഹുല്‍ ഗാന്ധി ഗോ ബാക്ക്, പ്രിയങ്ക ഗാന്ധി ഗോ ബാക്ക് എന്നീ ബാനറുകലും ദേശയപാതയിലുടനീളം കാണാം. കോണ്‍ഗ്രസിനെ നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന് പോസ്റ്ററുകളില്‍ കപടമായ സഹതാപം ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും എഴുതിയിട്ടുണ്ട്.

- Advertisement -

അതേസമയം, കര്‍ഷകര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും ലഖിംപുരില്‍ പൂര്‍ത്തിയായി. കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലെ തിക്കോണിയ ഗ്രാമത്തിലെ വയലില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമുള്ള കര്‍ഷക പ്രതിനിധികളും കര്‍ഷകരും ചടങ്ങില്‍ പങ്കെടുക്കും. ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കായത്ത് തിങ്കളാഴ്ച രാത്രി തന്നെ ലഖിംപുര്‍ ഖേരിയില്‍ എത്തിയിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജില്ലാവൈസ് പ്രസിഡന്‍റ് ബള്‍ക്കര്‍ സിങ് വ്യക്തമാക്കി. ” സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളൊഴിച്ച്‌ ഒരു പാര്‍ട്ടിയുടേയും നേതാക്കളെ വേദി പങ്കിടാന്‍ അനുവദിക്കില്ല.” അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി ലഖിംപുരിലെത്തിയ പ്രിയങ്ക ഒരാഴ്ചക്ക് ശേഷമാണ് വീണ്ടും ലഖിംപുരിലെത്തുന്നത്. ഒരാഴ്ച മുന്‍പ് ലഖിംപുരിലെത്തിയ പൊലീസ് പ്രിയങ്കയെ തടഞ്ഞതുമായി ബന്ധപ്പെട്ട് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. ഒരു ദിവസം പൊലീസ് കസ്റ്റഡിയിലുമായിരുന്നു പ്രിയങ്ക. തന്നെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനോട് രൂക്ഷമായ ഭാഷയില്‍ സംസാരിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങളും പൊലീസ് ഗസ്റ്റ് ഹൗസ് ചൂലുകൊണ്ട് വൃത്തിയാക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കര്‍ഷക പ്രക്ഷോഭത്തിനെ അനുകൂലിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കിയ കര്‍ഷകര്‍ക്കിടയിലേക്ക് എസ്.യു.വി ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പൊലീസ് കസ്റ്റഡിയിലാണ്. ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ നാല് കര്‍ഷകരടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു.

- Advertisement -

Leave A Reply