Ultimate magazine theme for WordPress.

ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാര്‍ സെവേറിയോസിനെ തെരഞ്ഞെടുത്തു

0

പത്തനംതിട്ട: ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു. ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷനായും, മലങ്കര മെത്രാപ്പൊലീത്തയുമായുള്ള സുന്നഹദോസ് നാമനിര്‍ദ്ദേശം പരുമലയില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗീകരിച്ചതോടെയാണ് സ്ഥാനമേറ്റത്. സ്ഥാനാരോഹണം നാളെ രാവിലെ പരുമല സെമിനാരിയില്‍ നടക്കും.

പരുമല പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വൈദീകരെ സമ്മേളന നഗരിയിലേക്ക് ആനയിച്ചുകൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം.തുടര്‍ന്ന് മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും അടങ്ങിയ യോഗം ചേര്‍ന്നു. പിന്നാലെ സുന്നഹദോസ് നിര്‍ദ്ദേശം മലങ്കര അസോസിയേഷന്‍ അംഗീകരിച്ചതോടെ സഭയുടെ പരമാധ്യക്ഷനായി ഡോ മാത്യൂസ് മാര്‍ സെവേറിയോസ് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു
പ്രഖ്യാപന ശേഷം ഉടന്‍ തന്നെ പുതിയ കാതോലിക ബാവയ്ക്ക് തിരുവസ്ത്രവും സ്ഥാനചിഹ്നങ്ങളും , അംശവടിയും കൈമാറി.സഭാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് അസോസിയേഷന്‍ വേദിയില്‍ ഇത്തരം ചടങ്ങുകള്‍

- Advertisement -

മലങ്കര സഭ ഒരു കുടുംബമാണെന്നും സഹോദരങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കണമെന്നും ചുമതലയേറ്റശേഷം ഡോ മാത്യൂസ് മാര്‍ സേവേറിയസ് പറഞ്ഞു. ഇരുപത്തിരണ്ടാം മലങ്കര മെത്രാപ്പൊലീത്തയും ഒന്‍പതാമത് പൗരസ്ത്യ കാതോലിക്കയുമാണ് മാത്യൂസ് മാര്‍ സേവേറിയോസ്. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ്.ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ സമാനതകളില്ലാത്ത സാമൂഹ്യ സേവനത്തിന്‍റെയും കാരുണ്യത്തിന്‍റെയും വറ്റാത്ത ഉറവയും ദൈവശാസ്ത്ര പണ്ഡിതനുമാണ്.

1949 ഫെബ്രുവരി 12-ന് കോട്ടയം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പള്ളി ഇടവകയില്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്‍റെയും മറിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ജന്മദേശത്തെ വിദ്യാലയങ്ങളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസവും കോട്ടയം സി.എം.എസ്. കോളേജില്‍ നിന്ന് ബിരുദവും പൂര്‍ത്തിയാക്കിയാണ് 1973-ല്‍ വൈദിക വിദ്യാഭ്യാസത്തിനായി കോട്ടയം പഴയ സെമിനാരിയില്‍ എത്തുന്നത്. റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സുറിയാനി പാരമ്ബര്യത്തില്‍ മാബൂഗിലെ മാര്‍ പീലക്സീനോസിന്‍റെ ക്രിസ്തുശാസ്ത്ര ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. നാലു പതിറ്റാണ്ടില്‍ അധികമായി കോട്ടയം പഴയ സെമിനാരി അധ്യാപകനാണ്.

1978-ല്‍ വൈദീകനായ അദ്ദേഹം 1991 ഏപ്രില്‍ 30-ന് പരുമലയില്‍ വച്ച്‌ എപ്പിസ്കോപ്പായായി അഭിഷിക്തനായി. 1993 മുതല്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായാണ്. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി, വൈദീക സംഘം പ്രസിഡന്‍റ്, ബസ്ക്യാമ്മ അസോസിയേഷന്‍ പ്രസിഡന്‍റ്, സ്ലീബാദാസ സമൂഹം പ്രസിഡന്‍റ് തുടങ്ങിയ നിലകളിലും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായും പ്രവര്‍ത്തിച്ചു.

നിലവില്‍ കോട്ടയം പഴയ സെമിനാരിയുടെ ഗവേണിംഗ് ബോര്‍ഡ് വൈസ് പ്രസിഡന്‍റും, ദിവ്യബോധനം പ്രസിഡന്‍റും, ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്‍ത്തിക്കുന്നു. ജാതി-മത ഭേതമന്യേ സാധുജനങ്ങള്‍ക്ക് നിസ്വാര്‍ത്ഥ സഹായം നല്കുന്ന 16 പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ.പ്രധാന വേദിയായ പരുമലയ്ക്ക് പുറമെ വിദേശത്തു നിന്നടക്കം 49 കേന്ദ്രങ്ങളില്‍ നിന്നായി 3901 അംഗങ്ങള്‍ അസോസിയേഷനില്‍ ഹാജരായി.

- Advertisement -

Leave A Reply