യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് തെന്നിന്ത്യന്‍ താരം സാമന്ത. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയല്‍ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെയാണ് സാമന്ത കേസ് നൽകിയിരിക്കുന്നത്. സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലുകൾ എന്നിവയ്ക്ക് എതിരെയാണ് സാമന്തയുടെ കേസ്.
വെങ്കിട്ട് റാവു എന്ന അഭിഭാഷകനെതിരെയും സാമന്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമന്തയുടെ വിവാഹ ജീവിതത്തെ കുറിച്ച് മോശമായി സംസാരിക്കുകയും താരത്തിന് പ്രണയ ബന്ധമുണ്ടായിരുന്നെന്ന് പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെയാണ് കേസ്. അടുത്തിടെ നടൻ നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം സാമന്ത വേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സാമന്തക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നടന്നത്. ഇവയ്ക്കെതിരെ താരം രംഗത്തെത്തുകയും ചെയ്തിരുന്നു.
- Advertisement -
‘വ്യക്തിപരമായ ഒരു വിഷമഘട്ടത്തില്‍ നിങ്ങള്‍ വൈകാരികമായി ഒപ്പം നിന്നത് എന്നെ ഏറെ സ്വാധീനിച്ചു. ആഴത്തിലുള്ള അനുതാപവും കരുതലും പ്രകടിപ്പിച്ചതിനും തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ എന്നെ പ്രതിരോധിച്ചതിനും എല്ലാവര്‍ക്കും നന്ദി. എനിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എനിക്ക് കുട്ടികളെ ആവശ്യമില്ലായിരുന്നുവെന്നും ഞാനൊരു അവസരവാദിയാണെന്നും പറയുന്നു. ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും ഇപ്പോള്‍ ആരോപിക്കുന്നു. ഒരു ഡിവോഴ്സ് എന്നതുതന്നെ വേദനയേറിയ ഒരു നടപടിയാണ്. മുറിവുണക്കാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കുക. എനിക്കു നേരെയുള്ള വ്യക്തിപരമായ ആക്രമണം മുന്‍പേ ഉള്ളതാണ്. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഇതോ ഇനി അവര്‍ പറയാനിരിക്കുന്ന മറ്റെന്തെങ്കിലുമോ ഞാന്‍ അനുവദിച്ചുകൊടുക്കില്ല. എന്നെ തകര്‍ക്കട്ടെ’, എന്നാണ് സാമന്ത പ്രതികരിച്ചിരുന്നത്.
- Advertisement -