ബംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. 5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷമാണു ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്. വിചാരണ കോടതിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് മോചന ഉത്തരവ് ജയിൽ വകുപ്പിന് ലഭിക്കും.സഹോദരൻ ബിനോയ് കോടിയേരിക്കൊപ്പം ബിനീഷ് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് വിവരം
ജാമ്യം ലഭിച്ചെങ്കിലും ബിനീഷിനെതിരെ അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിൻറെ ഡ്രൈവർ അനിക്കുട്ടൻ ബിസിനസ് പങ്കാളി അരുൺ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി. ചെയ്യാത്തത് ചെയ്‌തെന്ന് സമ്മതിപ്പിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഇക്കഴിഞ്ഞ ഒരു വർഷം ബിനീഷിൻറെ വാദം.മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപിൻറെ ഡെബിറ്റ് കാർഡിൽ നിർബന്ധിച്ച് ഒപ്പ് ഇടീപ്പിച്ചെന്ന് വരെ ബിനീഷ് ആരോപിച്ചു. കോടിയേരിയുടെ മകനായത് കൊണ്ട് ഇഡിയുടേത് വേട്ടയാടൽ എന്ന നിലപാടിലായിരുന്നു ബിനീഷ്. എൻസിബി പ്രതി ചേർക്കാത്തതിനാൽ ഇഡി കേസ് നിലനിലക്കില്ലെന്ന വാദങ്ങൾക്കിടെയാണ് ജാമ്യം.
ഒരു വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയാണെങ്കിലും ബിനീഷിനെതിരെ അന്വേഷണം കൂടുതൽ വിപുലപ്പെടുത്താനാണ് ഇഡി നീക്കം. ഡ്രൈവർ അനിക്കൂട്ടൻ ബിസിനസ് പങ്കാളി അരുൺ എന്നിവർ പലതവണ വിളിപ്പിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.മയക്കുമരുന്ന് കേസിൽ പരപ്പന അഗ്രഹാര ജയിലിലുള്ള മുഹമ്മദിന് പണം എത്തിച്ചിരുന്നത് ഇരുവരുമാണെന്നാണ് ഇഡി കുറ്റപത്രം. അനിക്കുട്ടനെയും അരുണിനെയും ചോദ്യം ചെയ്താൽ ലഹരിയിടപാടിലെ രഹസ്യങ്ങൾ പുറത്തുവരുമെന്ന കണക്കുകൂട്ടലിലാണ് ഇഡി. അക്കൗണ്ടിലെത്തിയ മൂന്നേമുക്കാൽ കോടിയുടെ ഉറവിടം വെളിപ്പെടുത്താൻ ബിനീഷിന് കഴിഞ്ഞിരുന്നില്ല. പ്രതി ചേർത്തിട്ടില്ലെങ്കിലും ബിനീഷിന് എതിരായ എൻസിബി അന്വേഷണം നടക്കുന്നുണ്ട്. രാജ്യം വിട്ട് പോകരുതെന്നാണ് കോടതി ഉപാധി. വീണ്ടും ചോദ്യം ചെയ്യലിനും നാടകീയ നീക്കങ്ങൾക്കും മുതിരാൻ മടിക്കില്ലെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.