ചികിത്സ കിട്ടാതെ കുട്ടി മരിച്ച കേസിൽ പിതാവും ഇമാമും അറസ്റ്റിൽ: നേരത്തേയും സമാന മരണങ്ങളുണ്ടായെന്ന് സംശയം
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നൽകാതെ മതപരമായ പ്രാർത്ഥനയിലൂടെ സൗഖ്യപ്പെടുത്താൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ആരോപണവിധേയനായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് , കുട്ടിയുടെ പിതാവ് സത്താർ എന്നിവരുടെ അറസ്റ്റാണ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇമാമിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്കും കേസെടുത്തതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചു.
- Advertisement -
മരണപ്പെട്ട ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടു പോകാനോ ഏന്തെങ്കിലും ഡോക്ടറെ കാണിക്കാനോ മരുന്നുകൾ നൽകാനോ കുട്ടിയുടെ കുടുംബം തയ്യാറായില്ല. ഇതിനു പകരം കുഞ്ഞിപ്പള്ളി ഇമാമായ ഇമാം ഉവൈസ് ജപിച്ച് ഊതൽ ചികിത്സ നടത്തുകയാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാകുന്നു. കുട്ടിക്ക് പനി തുടങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും നാല് ദിവസത്തോളം ഒരു തരത്തിലുള്ള ചികിത്സയും ലഭിച്ചില്ലെന്നാണ് വിവരം. ആരോഗ്യനില തീർത്തും മോശമായതോടെ ആണ് ഉസ്താദ് വന്ന് ജപ ചികിത്സ നടത്തിയത്. ആരോഗ്യനില തീർത്തും വഷളായിട്ടും ഒടുവിൽ മരിച്ച ശേഷമാണ് ഇവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെപ്രാഥമിക നിഗമനം.
- Advertisement -