കൽപ്പറ്റ: ആമസോണിൽ പാസ്പോർട്ട് കവർ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഒറിജിനൽ പാസ്പോർട്ട് അടങ്ങിയ കവർ. പനമരം കണിയാമ്പറ്റ എടക്കൊമ്പം സ്വദേശി മിഥുൻ ബാബുവിനാണ് മറ്റൊരാളുടെ പാസ്പോർട്ട് അടങ്ങിയ കവർ ഓൺലൈൻ വ്യാപര സ്ഥാപനത്തിൽ നിന്ന് അയച്ചു നൽകിയത്. ഒക്ടോബർ 30 നാണ് മിഥുൻ കവർ ഓർഡർ ചെയ്തത്.
നവംബർ ഒന്നിന് തന്നെ സാധനം കൈയ്യിലെത്തി. എന്നാൽ കവർ തുറന്നു നോക്കിയപ്പോഴാണ് പാസ്‌പോർട്ട് കവറിനൊപ്പം ഒറിജിനൽ പാസ്‌പോർട്ട് കൂടി കണ്ടത്. ആമസോൺ അധികൃതരെ ബന്ധപ്പെട്ടെങ്കിലും തെറ്റ് പറ്റിയതാണെന്നും ആവർത്തിക്കില്ലെന്നുമായിരുന്നു മറുപടി. എന്നാൽ കവറിനൊപ്പം ലഭിച്ച പാസ്‌പോർട്ട് എന്തു ചെയ്യണമെന്ന് മാത്രം ആമസോൺ അധികാരികൾ പറഞ്ഞില്ല. തുടർന്ന് മിഥുൻ പാസ്പോർട്ട് പരിശോധിച്ചപ്പോൾ തൃശൂർ സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടേതാണെന്ന് മനസിലായി.
- Advertisement -
പക്ഷേ പാസ്‌പോർട്ടിൽ ഫോൺ നമ്പർ ഇല്ലാത്തതിനാൽ പിന്നെയും കുഴങ്ങി. തുടർന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ നമ്പർ ലഭിച്ചു. സ്വാലിഹിനെ വിളിച്ച് സംസാരിച്ചപ്പോഴാണ് സംഭവത്തിന്റെ ക്ലൈമാക്സ് പുറത്തുവരുന്നത്. മുമ്പ് സാലിഹും ആമസോണിൽ നിന്നും പാസ്പോർട്ട് കവർ ഓർഡർ ചെയ്തിരുന്നു. ഇത് ആമസോണിലേക്ക് തന്നെ മടക്കി അയക്കേണ്ടി വന്നിരുന്നു. ഈ സമയം അബദ്ധത്തിൽ പാസ്സ്പോർട്ടും കവറിനകത്തായി പോയി. കഥ കേട്ട മിഥുൻ ബുധനാഴ്ച രാവിലെ തന്നെ മീനങ്ങാടിയിലെത്തി യഥാർത്ഥ ഉടമയ്ക്ക് പാസ്പോർട്ട് അയച്ചു നൽകി.
- Advertisement -