അടിമാലി: പൂപ്പാറ മുള്ളംതണ്ടിൽ ശക്തമായ മഴക്കൊപ്പം നിറംമാറി ഒഴുകിയ നീരുറവ ആശങ്ക ഉയർത്തി. ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജിയോളജിക്കൽ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ, കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും ജില്ല ജിയോളജിസ്റ്റ് ഡോ. സുനിൽകുമാർ പറഞ്ഞു. വെള്ളിയാഴ്ചയാണ് പൂപ്പാറ മള്ളംതണ്ടിൽ തുരുത്ത് കുടിയിൽ ഉണ്ണിയുടെ കൃഷിയിടത്തിലൂടെ ഒഴുകുന്ന നീർച്ചാലിൽ നിറവ്യത്യാസം കണ്ടത്.
മുമ്ബുണ്ടായിരുന്നതിലും നീരൊഴുക്ക് ശക്തമാവുകയും മണലും ചളിയും ഒഴുകിയെത്തുകയും ചെയ്തു. തുടർന്ന് ഉടുമ്ബൻചോല തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും ഉരുൾപ്പൊട്ടൽ സാധ്യത മുന്നിൽകണ്ട് 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയുമായിരുന്നു. കലക്ടറുടെ നിർദേശപ്രകാരം ജില്ല ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിനടിയിൽനിന്നുള്ള നീരുറവയുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്ന് ജില്ല ജിയോളജിസ്റ്റ് പറഞ്ഞു.
- Advertisement -
വിശദ റിപ്പോർട്ട് കലക്ടർക്ക് നൽകും. മഴ ശക്തമാകുമെന്ന് അറിയിപ്പുള്ളതിനാൽ കലക്ടറുടെ നിർദേശമനുസരിച്ച് മാത്രമേ കുടുംബങ്ങൾ തിരികെ വീടുകളിലേക്ക് എത്താവൂ എന്നും ജിയോളജിക്കൽ വിഭാഗം പറഞ്ഞു. മാറിയ കുടുംബങ്ങൾ ബന്ധുവീടുകളിലാണ് കഴിയുന്നത്.
- Advertisement -