ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കുനേരെ പാക് നാവികസേനയുടെ വെടിവെപ്പ്: സാഹചര്യം വിലയിരുത്തുകയാണെന്ന് സർക്കാർ
ദില്ലി: പാക് നാവിക സേന ഇന്ത്യൻ മത്സ്യ തൊഴിലാളികളെ വെടിവെച്ച സംഭവത്തിന്റെ സാഹചര്യം വിലയിരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിഷയം ഗൗരവമായി എടുക്കുന്നതായും നയതന്ത്ര തലത്തിൽ ഉന്നയിക്കുമെന്നും വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട ബോട്ടിൽ നിന്ന് കരയ്ക്ക് എത്തിച്ച മത്സ്യ തൊഴിലാളികളോട് വിവരങ്ങൾ ചോദിച്ചറിയുകയാണെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. സംഭവത്തിൽ ഗുജറാത്ത് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ രാവിലെ ഗുജറാജ് തീരത്ത് വെച്ചാണ് പാക് നാവിക സേനയുടെ വെടിയേറ്റ് ഒരു മത്സ്യ തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തത്.
ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്. ആറ് മത്സ്യത്തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഒരാൾക്ക് വെടിവെപ്പിൽ പരിക്കേറ്റെന്നും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ ദ്വാരക തീരത്തിന് സമീപത്തെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം. ശ്രീധർ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ജൽപാരി എന്ന ബോട്ടിന് നേരെ പാക് നാവിക സേന അകാരണമായി വെടിവെക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരെ പാക് നാവിക സേന കസ്റ്റഡിയിലെടുത്തെന്നും ഇതിൽ ഒരാൾക്ക് വെടിവെപ്പിൽ പരിക്കേറ്റെന്നും റിപ്പോർട്ട് ചെയ്തു.
- Advertisement -
ഇതേപ്രദേശത്ത് മുമ്പും പാക് നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളോട് പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്. 2013ൽ പാക് നാവികസേനയുടെ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വർഷം 11 പേരെ പാക് നാവികസേന അറസ്റ്റ് ചെയ്യുകയും ചെയ്തു.
- Advertisement -