ദില്ലി: ലഖിംപൂർ ഖേരി സംഭവത്തിലെ യുപി പൊലീസിൻറെ അന്വേഷണത്തിൽ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്ന് സുപ്രീംകോടതി. കേസിൻറ അന്വേഷണത്തിൽ യുപി പൊലീസ് പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഇത്രയും ദിവസമായിട്ടും യുപി പൊലീസ് എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ വിമർശിച്ചു. പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ചാൽ ഒരു പുരോഗതിയും ഇല്ലെന്ന് വ്യക്തമാണ്.
കേസിലെ പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ മാത്രമാണ് പൊലീസ് പിടിച്ചെടുത്തത്. മറ്റുള്ളവർക്ക് മൊബൈൽ ഇല്ല എന്ന യു പി പൊലീസ് വാദത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് അന്വേഷണ മേൽനോട്ടത്തിന് റിട്ട ഹൈക്കോടതി ജഡ്ജിയെ നിയമിക്കേണ്ടിവരുമെന്ന നിർദ്ദേശം കോടതി മുന്നോട്ടുവെച്ചത്.
- Advertisement -
ജസ്റ്റിസുമാരായ രാകേഷ് കുമാർ ജയിനിനെയോ, രഞ്ജ്തി സിംഗിനെയോ അന്വേഷണ മേൽനോട്ടത്തിനായി ചുമതലപ്പെടുത്താവുന്നതാണെന്നും കോടതി പറഞ്ഞു. ആരെ നിയമിക്കണം എന്നതിൽ യുപി സർക്കാർ വെള്ളിയാഴ്ച്ചയ്ക്കകം നിലപാട് അറിക്കണം. യുപിക്ക് പുറത്തുള്ള ഒരു ജഡ്ജി തന്നെ അന്വേഷണ മേൽനോട്ടം വഹിക്കണമെന്നും കോടതി പറഞ്ഞു. കർഷകർക്കൊപ്പം മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.
കേസ് സിബിഐക്ക് വിടണമെന്ന് കർഷകരെ വാഹനമിടിച്ച് വീഴ്ത്തിയ ശേഷമുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ശ്യാം സുന്ദറിൻറെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. സിബിഐ എല്ലാറ്റിനും പരിഹാരമല്ലെന്ന് വിമർശിച്ച കോടതി അന്വേഷണം വസ്തുനിഷ്ടമായി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. കേസ് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
- Advertisement -