ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി യുവാക്കളെ ഹരിപ്പാട് പിടികൂടി; ലക്ഷ്യം വിദ്യാർത്ഥികളെന്ന് പ്രതികൾ
ആലപ്പുഴ : നാല് ലക്ഷം രൂപയോളം വിലവരുന്ന സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട എം.ഡി.എം.എയുമായി ഹരിപ്പാട് ഏഴ് യുവാക്കൾ പിടിയിലായി. കായംകുളം കൃഷ്ണപുരം സ്വദേശി സജിൻ എബ്രഹാം, മുതുകുളം സ്വദേശികളായ പ്രണവ് രഘുരാമൻ, അക്ഷയ് കുട്ടൻ, പള്ളിപ്പാട് സ്വദേശി അർജുൻ, ഏവൂർ സ്വദേശി ശ്രാവൺ, ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സച്ചിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 52 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു വിപണിയിൽ ഏകദേശം നാല് ലക്ഷം രൂപ വിലവരുമെന്ന് ഹരിപ്പാട് സി.ഐ ബിജു വി നായർ പറഞ്ഞു. ജില്ലയിൽ ലഹരിയുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഉടനീളം മയക്ക്മരുന്ന് പരിശോധന ശക്തമായി നടത്തി വരികെയായിരുന്നു. ജില്ലയിലെ യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എം.ഡി.എം.എ,, എൽ.എസ്.ഡി തുടങ്ങിയവ എത്തുന്നതായി ആലപ്പുഴ ജില്ലാപോലീസ് മേധാവി ജെയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി, എം ആർ ബിനുകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘവും ഹരിപ്പാട് സി.ഐ ബിജു വി. നായർ എസ്.ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ കാറിൽ കൊണ്ട് വന്ന് ഹരിപ്പാട് ഡാണാപ്പടിക്കടുത്തുള്ള ഒരു റിസോർട്ടിൽ റും എടുത്ത് വിൽപ്പന നടത്തികൊണ്ടിരിക്കയായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ബാംഗ്ളൂരിൽ നിന്നുമാണ് എം.ഡി.എം.എ വാങ്ങുന്നതെന്നും ജില്ലയിലേക്ക് ബാഗ്ളുർ കേന്ദ്രമാക്കി പ്രത്യേക മയക്കുമരുന്ന് ലോബി പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഗ്രാമിന് മുവായിരം രൂപ മുതൽ അയ്യായിരം വരെ വിലയ്ക്കാണ് ഇവ വിൽക്കുന്നത് എന്നും പോലീസ് പറഞ്ഞു. ഇവർ ഓരോ മാസത്തിലും ബാംഗ്ളൂരിൽ പോയി എം.ഡി.എം.എയും ഗഞ്ചാവും നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു.
- Advertisement -