കോട്ടയം: നാനോ സയൻസ് മേധാവി നന്ദകുമാർ കളരിക്കലിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചതോടെ എംജി സർവ്വകലാശാലയിൽ ദളിത് ഗവേഷക വിദ്യാർത്ഥി ദീപ പി മോഹൻ നടത്തി വന്ന സമരം അവസാനിപ്പിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നും ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സർവകലാശാല ഉറപ്പുനൽകിയതായും ദീപ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സമരക്കാർക്ക് കൈമാറി.
നാനോ സയൻസ് മേധാവി ഡോ. നന്ദകുമാർ കളരിക്കലിനെ ഫിസിക്‌സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ദീപയുടെ ഗവേഷണത്തിന് മുമ്പ് മേൽനോട്ടം വഹിച്ചിരുന്ന അധ്യാപകൻ രാധാകൃഷ്ണന് തന്നെ വീണ്ടും മേൽനോട്ട ചുമതല നൽകും. 2024 നകം ഗവേഷണം പൂർത്തിയാക്കിയാൽ മതി. ഗവേഷണ കാലയളവിൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് സർവ്വകലാശാല ഉറപ്പുനൽകിയതായും വിദ്യാർത്ഥി അറിയിച്ചു. വിസിയുമായി നടത്തിയ ചർച്ചയിൽ താൻ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെ 11 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതായി ദീപ അറിയിച്ചു.
- Advertisement -
പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിൻറെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ ദ്രോഹിച്ചുവെന്നും ജാതിയുടെ പേരിൽ വിവേചനമുണ്ടായെന്നുമായിരുന്നു ദളിത് വിദ്യാർത്ഥി ദീപയുടെ പരാതി.
- Advertisement -