Ultimate magazine theme for WordPress.

മുൻ മിസ് കേരള ജേതാക്കളുടെ മരണം; അപകടശേഷം ഓഡി ഡ്രൈവർ ഹോട്ടലുടമയെ വിളിച്ചെന്ന് കണ്ടെത്തി

0

കൊച്ചി: മുൻ മിസ്‌കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവരുടെ കാറിനെ പിന്തുടർന്ന ഓഡി കാർ ഓടിച്ചിരുന്ന സൈജു എന്നയാൾ അപകടശേഷം നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തി. അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. ഹോട്ടലുടമ റോയിയുടെ സുഹൃത്താണ് സൈജു. അപകടത്തിന് പിന്നാലെ, സൈജു ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിനെ പോലീസ് വിട്ടയച്ചത്. അതേസമയം ഹോട്ടലുടമ റോയി ഒളിവിലാണ്.

ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ. 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഓഡി കാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഓഡി കാർ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലിൽനിന്നും ഓഡി കാർ പിന്തുടർന്നതാണ് അപകടകാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പോലീസിന് മൊഴി നൽകിയത്. തുടർന്ന് സൈജുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

- Advertisement -

അപകടത്തിനു ശേഷം പിന്തുടർന്ന ഓഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറി നിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഓഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ഏത് സാഹചര്യത്തിലാണ് ഹോട്ടലിൽ നിന്നും ഓഡി കാർ അൻസിയുടെ കാറിനെ പിന്തുടർന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കുണ്ടന്നൂരിൽ വെച്ച് ഓഡി കാറിലുണ്ടായിരുന്നവർ അൻസിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടുമെന്നാണ് വിവരം.

- Advertisement -

Leave A Reply

Your email address will not be published.