കൊച്ചി: യുവതികളെ ബലാത്സംഗം ചെയ്ത ടാറ്റു ആര്‍ട്ടിസ്റ്റ് (Tattoo Artist) പി എസ് സുജേഷിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന് കമ്മിഷണർ നാഗരാജു (Commissioner Nagaraju). ഒളിവില്‍ കഴിയുന്ന പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങളെ കുറിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സമാന അനുഭവം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. സുജേഷിനെതിരെ ഇതുവരെ ആറ് പേരാണ് പരാതി നൽകിയത്. 2017 മുതൽ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതൽ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. പരാതി ഉയർന്നതോടെ ഇയാൾ ഒളിൽ പോയി. ഇതുവരെ ആറ് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്. നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ തങ്ങൾക്കും സമാനമായ ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതൽ യുവതികൾ രംഗത്തെത്തുകയായിരുന്നു.
- Advertisement -