ഇടുക്കി: ഇടുക്കി മൂലമറ്റത്ത് യുവാക്കൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരൻ കീരിത്തോട് സ്വദേശി സനൽ ബാബുവാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്ത മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ഇയാളുടെ നില ഗുരുതരമാണ്.
മൂലമറ്റം സ്വദേശി പ്രദീപ് ആണ് ഗുരുതര പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. മൂലമറ്റം റൂട്ടിൽ സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസ് കണ്ടക്ടറാണ് സനൽ. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം എന്നാണ് സൂചന.