തിരുവനന്തപുരം : തൃക്കാക്കരയിലെ വൻതോൽവി സിപിഎം രാഷ്ട്രീയമായും സംഘടനാപരമായും പരിശോധിക്കും. രണ്ടു തലങ്ങളിലും പാളിച്ച വന്നോ എന്ന സംശയമാണ് പ്രാഥമിക ചർച്ചകൾ നൽകുന്നത്.
യുഡിഎഫിന്റെ പൊന്നാപുരം കൊട്ട എന്നു വിശേഷിപ്പിക്കപ്പെട്ട തൃക്കാക്കര തവിടുകൊട്ടാരമായി മാറുമെന്ന പ്രതീക്ഷയാണ് അവസാനം വരെ നേതാക്കൾ പ്രകടിപ്പിച്ചത്. വോട്ടെണ്ണിയപ്പോൾ പാർട്ടിയുടെ അട്ടിമറി മോഹങ്ങൾ തവിടുപൊടിയായി. ന്യായീകരണങ്ങൾക്കു മുതിരാതെ ജാഗ്രതയും തിരുത്തലും ഉണ്ടാകുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതും തോൽവിയുടെ ആഘാതം തിരിച്ചറിഞ്ഞു തന്നെ.
സിൽവർലൈൻ പോലെയുള്ള വിവാദ വികസന പദ്ധതികളുടെ കാര്യത്തിൽ അവധാനതയോടെ നീങ്ങാൻ സർക്കാരിനെ നിർബന്ധിതമാക്കുന്നു യുഡിഎഫിനു ലഭിച്ച പടുകൂറ്റൻ ഭൂരിപക്ഷം. സ്ഥാനാർഥി നിർണയം, സ്ഥാനാർഥിയെ അവതരിപ്പിച്ച രീതി തുടങ്ങിയ കാര്യങ്ങളിലെല്ലാം ഉയർന്ന മുറുമുറുപ്പുകൾ പാർട്ടി നേതൃത്വത്തിനു പരിശോധിക്കേണ്ടി വരും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡോ. ജോ ജേക്കബ് നേടിയതിലും 2224 വോട്ട് ഡോ. ജോ ജോസഫിനു കിട്ടിയതു മാത്രമാണു സിപിഎമ്മിനുള്ള ആശ്വാസം. അന്ന് എൽഡിഎഫ് വോട്ടുകൾ ട്വന്റി ട്വന്റിക്കും യുഡിഎഫിനും ചോർന്നു പോയതിന്റെ പേരിലാണു തൃക്കാക്കരയിൽ അന്വേഷണവും അച്ചടക്ക നടപടികളും ഉണ്ടായത്. സംഘടനയിലെ പുഴുക്കുത്തുകൾ മാറ്റിയശേഷം മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും നേതൃത്വത്തിൽ ഒരു മണ്ഡലത്തിൽ മാത്രം കേന്ദ്രീകരിച്ചു സിപിഎം ജോലി ചെയ്തത് 2000 വോട്ടു കൂടുതൽ പിടിക്കാൻ ആയിരുന്നില്ല.
യുഡിഎഫിന്റെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുക, ഒത്തു വന്നാൽ നേരിയ ഭൂരിപക്ഷത്തിന് അട്ടിമറി എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, യുഡിഎഫിന്റെ ഭൂരിപക്ഷം 10,777 വർധിച്ചു. തൃക്കാക്കരയിൽ ഇന്നുവരെ 70,000 വോട്ട് തൊടാത്ത യുഡിഎഫ് ആ നാഴികക്കല്ല് പിന്നിട്ടു. 10% ബൂത്തുകളിലാണ് ഇടതുമുന്നണിക്ക് ലീഡ് നേടാൻ കഴിഞ്ഞത്.
സിപിഎം ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം മുന്നോട്ടുവച്ച ഡിവൈഎഫ്ഐ നേതാവ് അരുൺ കുമാറിനു പകരം ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയത് അടക്കം തീരുമാനങ്ങൾ പരിശോധനയ്ക്കു വിധേയമാകുമെന്ന സൂചന നേതാക്കൾ നൽകി. സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമ്പോൾ ജോയുടെ സാന്നിധ്യം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഉറപ്പാക്കാതെ അദ്ദേഹത്തെ അവതരിപ്പിക്കാനായി മന്ത്രി ഉൾപ്പെടെ ആശുപത്രിയിൽ പോയതിൽ തൊട്ട് പാർട്ടിക്കു കൈ പൊള്ളി. പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിന് സമാഹരിക്കാനും സാധിച്ചില്ല.
കണക്കുകൂട്ടിയ വോട്ടുകൾ ചോർന്നെന്ന സൂചന പ്രാഥമിക അവലോകനം സിപിഎമ്മിനു നൽകുന്നു. 2016 ൽ 49,455 വോട്ട് തൃക്കാക്കരയിൽ നേടിയ ചരിത്രമുള്ള പാർട്ടി കുറഞ്ഞത് 55000 വോട്ട് പിടിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു. എറണാകുളത്തെ പാർട്ടിയിൽ എല്ലാം ഭദ്രമായിരുന്നില്ലെന്ന സന്ദേഹവും ഫലം നേതൃത്വത്തിനു സമ്മാനിക്കുന്നുണ്ട്.
യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ തൃക്കാക്കരയിൽ അട്ടിമറി സാധിക്കും എന്ന തരത്തിലുള്ള പ്രചാരണ രീതി അവലംബിക്കേണ്ട കാര്യമില്ലെന്ന അഭിപ്രായം ആദ്യഘട്ടത്തിൽ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഉണ്ടായി. എന്നാൽ അരിവാൾ ചുറ്റികയിൽ പാർട്ടി വോട്ടും അതിനപ്പുറമുള്ള വോട്ട് സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥിയും ഒത്തു ചേർന്നാൽ യുഡിഎഫിനെ തളയ്ക്കാൻ പറ്റുമെന്ന മറുഭാഗത്തിന്റെ അഭിപ്രായമാണ് ഒടുവിൽ അംഗീകരിക്കപ്പെട്ടത്.
‘അനുമതികൾ കിട്ടിയാൽ സിൽവർലൈനുമായി മുന്നോട്ടു പോകും’ എന്നായിരുന്നു തൃക്കാക്കരയ്ക്കു ശേഷം കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. വോട്ടെണ്ണലിന്റെ തലേന്നു നടന്ന സർക്കാർ വാർഷികത്തിൽ മുഖ്യമന്ത്രി അതെക്കുറിച്ച് ഒന്നും പറഞ്ഞുമില്ല. പദ്ധതിയുടെ കാര്യത്തിൽ ഉടൻ വീണ്ടുവിചാരത്തിനു മുതിരുമെന്ന പ്രചാരണം നിഷേധിക്കുമ്പോൾത്തന്നെ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തു നീങ്ങുമെന്നു നേതാക്കൾ വിശദീകരിക്കുന്നു.