Ultimate magazine theme for WordPress.

ഡോക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

0

കൊച്ചി: ഡോക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. കേരള ഹെല്‍ത്ത് കെയര്‍ സര്‍വീസ് പേഴ്‌സണ്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അക്രമവും വസ്തുവകകള്‍ നശിപ്പിക്കലും തടയല്‍) നിയമം അനുസരിച്ച് ആരോഗ്യപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് പോലും ഗുരതരമായ കുറ്റമാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ നടപടി.

ഒരു മെഡിക്കല്‍ പ്രൊഫഷണലിന് നേരെയുള്ള അതിക്രമം ജാമ്യമില്ലാ കുറ്റമാണെന്നും ഹര്‍ജിക്കാരന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് നിയമത്തിന് എതിരാകുമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിരീക്ഷിച്ചു. ഇത്തരത്തിലൊരു കേസില്‍ ഹര്‍ജിക്കാരന് അറസ്റ്റിന് മുമ്പ് ജാമ്യം അനുവദിക്കുന്നത് പൊതുജനങ്ങളില്‍ തെറ്റായ സന്ദേശം ഉണ്ടാക്കാനിടയുണ്ടെന്നും കോടതി വ്യക്തമാക്കി.

- Advertisement -

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങള്‍ മുന്‍നിര്‍ത്തി ഡോക്ടര്‍മാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്നതില്‍ കേരളം മാതൃകയായെന്നും കോടതി ചൂണ്ടിക്കാട്ടി.

കാഷ്വാലിറ്റിയിലേക്ക് പോകുമ്പോള്‍ ഒരു ഡോക്ടറെ തടഞ്ഞുവെക്കുകയും അവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്.

ഡോക്ടര്‍ക്ക് നേരെ ആക്രമണമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് എഫ്‌ഐആറില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ചെറിയ കുറ്റമാണ് ചെയ്തത്. അതുകൊണ്ടുതന്നെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിക്കാരന് വേണ്ടി അഡ്വ.ആര്‍. ശ്രീഹരി വാദിച്ചു. ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ആരോഗ്യ സംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.

- Advertisement -

Leave A Reply