തിരുവനന്തപുരം: പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചു. നെടുമങ്ങാട് കോടതിയില്‍ നിന്നാണ് കേസിനാസ്പദമായ ഫയലുകള്‍ വിളിപ്പിച്ചത്. 16 വര്‍ഷമായി വിചാരണ വൈകിയ കേസില്‍ മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. കേസില്‍ വിചാരണ തുടങ്ങാതെ നീണ്ടുപോകുന്നത് വീണ്ടും ചര്‍ച്ചയായിരുന്നു. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതിനു പിന്നാലെയാണ് കേസ് ചര്‍ച്ചയായത്.
ലഹരിമരുന്നുമായി എത്തിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് കേസ്. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാല്‍, അഭിഭാഷകനായിരുന്ന ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് നാലിന് കേസ് 23-ാം തവണ പരിഗണിക്കുമ്പോള്‍ ആന്റണി രാജു മന്ത്രിയാണ്.1994-ല്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസാണിത്. അന്ന് ആന്റണി രാജു തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്നു. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയെ 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചു. ആന്റണി രാജു തന്റെ സീനിയറുമായി ചേര്‍ന്ന് വക്കാലത്തെടുത്തു. സെഷന്‍സ് കോടതിയില്‍ കേസ് തോറ്റു. 10 ലക്ഷം രൂപ പിഴയും ഒരുവര്‍ഷം തടവുമായിരുന്നു ശിക്ഷ.
- Advertisement -