തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ അടിവസ്ത്രത്തിലെ തുന്നൽ പുതിയതെന്ന് ഫൊറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബോറട്ടറിയിൽനടന്ന പരിശോധനയിൽ ജോ. ഡയറക്ടർ പി. വിഷ്ണു പോറ്റിയാണ് അടിവസ്ത്രത്തിൽ ക്രമക്കേട് നടന്നുവെന്നത് ശരിവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലഹരിക്കേസിലെ പ്രതിയായ വിദേശപൗരൻ ആൻഡ്രൂ സാൽവദോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെയും കോടതിയിലെ ക്ലർക്ക് ജോസിനെയും പ്രതിയാക്കി കേസെടുത്തത്.1996 ജൂലായ് ഒന്നിന് ഇതുസംബന്ധിച്ച റിപ്പോർട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയിരുന്നു. കീഴ്‌ക്കോടതിയിൽ ഹാജരാക്കിയിരുന്ന വിദേശപൗരന്റെ അടിവസ്ത്രം, അപ്പീൽ പരിഗണിച്ച ഹൈക്കോടതിയിൽ എത്തിയപ്പോൾ മാറ്റംവന്നുവെന്നത് ഫൊറൻസിക് ശരിവെക്കുന്നു. വെട്ടിച്ചുരുക്കി തയ്ച്ചിട്ടുള്ള ഭാഗങ്ങളിലെ നൂലും തുന്നലുകളും വ്യത്യസ്തമാണെന്നും അത് അടുത്തിടെ ചെയ്തതാണെന്നും ഫൊറൻസിക് ശരിവെക്കുന്നുണ്ട്.കീഴ്‌ക്കോടതിയിൽനിന്ന് പ്രതിഭാഗം അഭിഭാഷകനായ ആന്റണി രാജു കൈപ്പറ്റിയ അടിവസ്ത്രം തിരിച്ച് ഹൈക്കോടതിയിൽ എത്തിയപ്പോൾ മാറ്റംവന്നുവെന്നാണ് കേസ്. നാലുമാസത്തോളം തൊണ്ടിമുതൽ അഭിഭാഷകന്റെ കൈവശമായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഫൊറൻസിക് റിപ്പോർട്ട് കൈവശമുണ്ടായിരുന്നെങ്കിലും കേസ് ഒതുക്കാൻ പോലീസ് ശ്രമിച്ചു. 2006-ലാണ് കേസ് രജിസ്ട്രർചെയ്തത്. എന്നാൽ, ഇതുവരെയും വിചാരണ ആരംഭിക്കാത്തതാണ് വിവാദമായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.