മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി: കുടിശിക അടിയന്തര പ്രാധാന്യത്തോടെ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം
മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ സംസ്ഥാനത്തിന് കേന്ദ്രസർക്കാർ അനുവദിക്കാനുള്ള കുടിശിക തുക അടിയന്തര പ്രാധാന്യത്തോടെ അനുവദിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാലയ്ക്ക് കത്തയച്ചു. മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസങ്ങളിൽ കൈത്താങ്ങാകുവാൻ ആവിഷ്കരിച്ച പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനവും പകുതി വീതം തുകയാണ് വകയിരുത്തുന്നത്. ഒരു ലക്ഷത്തി എൺപത്തിനാലായിരത്തോളം മത്സ്യത്തൊഴിലാളികൾക്കാണ് തുക അനുവദിക്കാനുള്ളത്. ഗുണഭോക്തൃവിഹിതവും സംസ്ഥാനത്തിന്റെ വിഹിതവും ചേർത്ത് രണ്ടു ഗഡുക്കൾ വിതരണം ചെയ്‌തിട്ടുണ്ട്. എന്നാൽ കേന്ദ്രവിഹിതം ലഭ്യമാകാത്തതിനെ തുടർന്ന് 2022 ഓഗസ്റ്റിൽ വിതരണം ചെയ്യേണ്ടിയിരുന്ന മൂന്നാമത്തെ ഗഡു ഇതുവരെയും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതമായ 26.36 കോടി രൂപയും അതോടൊപ്പം തന്നെ കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ കുടിശികയായ 63.83 കോടി രൂപയും എത്രയും വേഗം അനുവദിക്കണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു.
- Advertisement -