നിപ്പ ഭീതിയിൽ കേരളം; ഉറവിടം കണ്ടെത്താൻ ഊർജ്ജിത ശ്രമം; ഒരാഴ്ച നിർണ്ണായകമെന്നു ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വരുന്ന ഒരാഴ്ച നിർണ്ണായകമെന്നു ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
അതേസമയം, വ്യാപന ശേഷി കുറവും മരണനിരക്ക് കൂടുതലുമുള്ള ഈ വൈറസിനെ പിടിച്ചുകെട്ടാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെൻറ് സോണാക്കിയിട്ടുണ്ട്. നിപ്പ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് 188 പേരാണ് കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടത്. ഇതിൽ 20 പേർ ഹൈറിസ്‌ക് പട്ടികയിലുണ്ട്. അതേസമയം കുട്ടിയുടെ അമ്മയ്ക്ക് നേരിയ പനി അനുഭവപ്പെട്ടത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിച്ചു. ഇവരെ സുരക്ഷിതമായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായാണ് വിവരം. ഇത് കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലെയും സ്വകാര്യ ആശുപത്രിയിലേയും രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.അസാധാരണമായി ആർക്കെങ്കിലും പനിയോ മറ്റ് അസുഖങ്ങളോ വന്നാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നിപ്പ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക ലാബ് സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്. നിപ്പ ലക്ഷണങ്ങൾ ഉള്ളവർക്ക് ഇവിടെ ട്രൂനാറ്റ് പരിശോധന നടത്തും. എൻഐവി സംഘമാണ് ലാബ് സജ്ജീകരിക്കുക.
- Advertisement -