നിപ: കൂടുതൽ പേരുടെ ഫലം ഇന്ന് ലഭിക്കും; ഉറവിടം കണ്ടെത്താൻ കാട്ടുപന്നികളുടെയടക്കം സാമ്പിൾ ശേഖരിക്കുന്നു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ച അഞ്ചുപേരുടേത് അടക്കം 36 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കുക. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതൽ മൃഗങ്ങളുടെ സാംപിൾ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. വനംവകുപ്പിന്റെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തെ കാട്ടുപന്നികളുടെ സാംപിൾ ശേഖരിക്കും.
നിപ റിപോർട്ട് ചെയ്ത ചാത്തമംഗലത്ത് കാട്ടുപന്നികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കാട്ടുപന്നികളെയും പരിശോധനക്ക് വിധേയമാക്കുന്നത്. നിപയുടെ ഉറവിടം കണ്ടെത്താനായെത്തുന്ന പ്രത്യേക ദൗത്യസംഘം ഇക്കാര്യവും പരിശോധിക്കും. കൂടാതെ ഭോപാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ സംഘമാണ് പ്രദേശത്തെ വവ്വാലുകളിൽനിന്നും സാംപിൾ ശേഖരിക്കുക.
- Advertisement -
കഴിഞ്ഞ ദിവസം എട്ട് റിസൾട്ടുകൾ നെഗറ്റീവായിരുന്നു. ഇതിന് പുറമെ കോഴിക്കോട് ജില്ലയിൽ രണ്ടാമതും നിപ റിപോർട്ട് ചെയ്തതിനെക്കുറിച്ച് പ്രത്യേകമായി പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. നിപ റിപോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും സമീപമേഖലകളിലുമായി മൂവായിരത്തിലഘികം വീടുകളിൽ ആരോഗ്യവകുപ്പ് വളന്റിയർമാർ പരിശോധന നടത്തി. ഇതിൽ 17 പേർക്ക് പനിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവർക്ക് നിപ വന്ന് മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് കേന്ദ്രസംഘവും സന്ദർശനം തുടരുകയാണ്.
- Advertisement -