ഒരു ബഞ്ചിൽ രണ്ട് കുട്ടികൾ, യൂണിഫോം നിർബന്ധമാക്കില്ല; ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകും, സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ്ഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മുതൽ സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗ്ഗരേഖയായി. ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ എന്ന വിധത്തിലായിരിക്കും ക്ലാസ്സുകൾ ക്രമീകരിക്കുക. ക്ലാസ്സിനെ രണ്ടായി തിരിച്ച് രാവിലെ, ഉച്ചയ്ക്ക് എന്നിങ്ങനെ രണ്ടായി തരംതിരിച്ച് ആയിരിക്കും ക്ലാസ്സുകൾ നടത്തുകയെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സ്‌കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാകില്ല, പകരം അലവൻസ് നൽകും. സ്‌കൂളിന് മുന്നിലെ കടകളിൽ പോയി ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വിദ്യാർത്ഥികളെ കൂട്ടം കൂടാൻ അനുവദിക്കില്ല. ഓട്ടോയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പാടില്ല. ശശീര ഊഷ്മാവ്, ഓക്സിജൻ എന്നിവ പരിശോധിക്കാൻ സ്‌കൂളുകളിൽ സംവിധാനം ഒരുക്കും.
- Advertisement -
ചെറിയ ലക്ഷണം ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്‌കൂളിൽ വിടരുത്. അഞ്ചുദിവസത്തിനകം അന്തിമ രേഖ പുറപ്പെടുവിക്കും. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബർ ഒന്നാം തിയതി തുറക്കുക. അതിന് മുമ്ബ് സ്‌കൂൾ വൃത്തിയാക്കാൻ ശുചീകരണ യജ്ഞം നടത്തും. സ്‌കൂൾ തുറക്കും മുമ്ബ് സ്‌കൂൾതല പിടിഎ യോഗം ചേരും. ക്ലാസുകളുടെ ക്രമീകരണം, മുന്നൊരുക്കങ്ങൾ എന്നിവയ്ക്ക് അധ്യാപക സംഘടനകളുമായടക്കം വിപുലമായ ചർച്ചകളിലേക്കാണ് സർക്കാർ നീങ്ങുന്നത്.
അതേസമയം കൃത്യമായ മുന്നൊരുക്കങ്ങളോടെ വേണം സ്‌കൂളുകൾ തുറക്കാനെന്നും ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരും നിർബന്ധമായും വാക്സിൻ സ്വീകരിച്ചിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും എല്ലാം വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കണം.
ക്ലാസുകൾ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി സാമൂഹിക അകലം പാലിക്കുന്ന രീതിയിലാകണം ഇരിപ്പിടം ക്രമീകരിക്കേണ്ടത്. ക്ലാസുകൾ വിഭജിച്ച് പഠനം നടത്തണം. ഒരു ബാച്ച് കുട്ടികൾ ക്ലാസുകളിൽ ഹാജരായി പഠനം നടത്തുമ്പോൾ അതേ ക്ലാസ് മറ്റൊരു ബാച്ചിന് ഓൺലൈനായും അറ്റൻഡ് ചെയ്യാം. ഷിഫ്റ്റ് സമ്പ്രദായത്തിൽ ഇത്തരം ക്രമീകരണം സാധ്യമാണെന്നും ഐഎംഎയുടെ നിർദ്ദേശത്തിൽ പറയുന്നുണ്ട്.
- Advertisement -