കൊല്ലം: ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്‌ബോൾ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾക്കുള്ള പണം കണ്ടെത്താനാകാതെ പ്രധാനാധ്യാപകരും പിടിഎ കമ്മിറ്റികളും. ഒട്ടുമിക്ക സർക്കാർ സ്‌കൂളുകളിലും പുതിയ കെട്ടിടങ്ങളും ക്ലാസ് മുറികളും സജ്ജമായിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോളനുസരിച്ചുള്ള സംവിധാനങ്ങളൊരുക്കാൻ വരുന്ന സാമ്ബത്തിക ചെലവ് കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇവർ.
വിദ്യാർഥികളെ വീടുകളിൽ നിന്ന് സുരക്ഷിതരായി സ്‌കൂളുകളിലെത്തിക്കുന്നതിനുള്ള വാഹന സൗകര്യമൊരുക്കുന്നതാണ് വലിയ വെല്ലുവിളി. നിലവിലുള്ള സ്‌കൂൾ ബസുകൾ നിരത്തിലിറക്കണമെങ്കിൽ തന്നെ നല്ലൊരു തുക കണ്ടെത്തണം. ഒന്നരവർഷത്തോളമായി ഓടാതോ കിടക്കുന്ന ബസുകളുടെ ടയറുകളും ബാറ്ററിയും ജിപിഎസ് സംവിധാനങ്ങളുമെല്ലാം തകരാറിലാണ്.
- Advertisement -
അറ്റകുറ്റപ്പണികൾ നടത്തി പെയിന്റിങും മറ്റും ചെയ്ത് ആർടി ഓഫീസിലെ സർട്ടിഫിക്കറ്റും വാങ്ങി സർവീസ് നടത്താൻ തയ്യാറാക്കണമെങ്കിൽ നല്ലൊരു ഫണ്ട് വേണ്ടിവരും. ഇതിനു പുറമേ ക്ലാസ് മുറികളും പരിസരവും ശുചീകരിക്കാനും മറ്റുമുള്ള പണവും കണ്ടെത്തേണ്ടതുണ്ട്. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മൊബൈൽ ഫോണും മറ്റ് സംവിധാനങ്ങളുമൊരുക്കുന്നതിനായി അതത് പ്രദേശങ്ങളിൽനിന്ന് പരമാവധി സഹായമാണ് അധ്യാപകരും പിടിഎയും ചേർന്ന് വാങ്ങിയിരുന്നത്. ഇനിയും ഇവരുടെ മുന്നിൽ പോകാനാവാത്ത അവസ്ഥയാണ് പല സ്‌കൂളുകൾക്കും.
വലുതും ചെറുതുമായ സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകളും വാഹനങ്ങൾ നന്നാക്കുന്നതിനുള്ള സാമ്ബത്തികം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്. ഡ്രൈവർമാരും സഹായികളും മറ്റ് ജോലികൾ തേടിപ്പോയി. ഇവരെയെല്ലാം കണ്ടെത്തി പുതിയ രീതിയിൽ വാഹനങ്ങൾ ഓടിക്കണമെങ്കിൽ വൻതുക വേണം.
- Advertisement -