മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെന്ന് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആര്യൻ ഖാനെ ചോദ്യം ചെയ്യൽ തുടരുകയാണ്. നിലവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയോ വകുപ്പുകൾ ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു.
ആറ് പേരാണ് പാർട്ടി സംഘടിപ്പിച്ചതെന്നും എൻസിബി വ്യക്തമാക്കി. ആര്യൻ ഖാന്റെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധന തുടരുകയാണ്. ലഹരിപ്പാർട്ടിയിൽ ആര്യൻ ഖാൻ പങ്കെടുത്തതിന് വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. പിടിയിലായവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ഇവരെയും ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവരിൽ പ്രമുഖ വ്യവസായികളുടെ മക്കളുമുണ്ടെന്ന് സൂചനയുണ്ട്.
- Advertisement -
മുംബൈ തീരത്ത് കോർഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാർട്ടി നടത്തിയത്. ഇവരിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടി. പിടിച്ചെടുത്ത കപ്പൽ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിൽ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോർഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലിൽ ശനിയാഴ്ച ലഹരിപ്പാർട്ടി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ്. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥർ കപ്പലിൽ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാർട്ടി നടത്തിയവർ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകൾ വിറ്റുപോയി. ഒക്ടോബർ രണ്ട് മുതൽ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാൽ കപ്പൽ മുംബൈ തീരം വിട്ട് നടുക്കടലിൽ എത്തിയപ്പോൾ മയക്കുമരുന്ന് പാർട്ടി ആരംഭിച്ചു. പാർട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ എൻസിബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
- Advertisement -