നിരോധനാജ്ഞ വിലക്കുന്നത് അഞ്ചിലധികം പേർ കൂടുന്നതിനെ, ലഖിംപൂർ സന്ദർശിക്കുന്നത് രണ്ട് മുഖ്യമന്ത്രിമാർക്കൊപ്പമെന്ന് രാഹുൽ; തടയുമെന്ന് പൊലീസ്
ന്യൂഡൽഹി: ലഖിംപൂർ ഖേരി സന്ദർശിക്കുന്നത് രണ്ട് മുഖ്യമന്ത്രിമാർക്കൊപ്പമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിരോധനാജ്ഞ വിലക്കുന്നത് അഞ്ചിലധികം പേർ കൂടുന്നതിനെയാണെന്നും, മൂന്ന് പേർക്ക് പോകാൻ അനുമതി ചോദിച്ച് അധികൃതർക്ക് കത്തയച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യം ഇപ്പോഴുമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് തന്റെ യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഇപ്പോൾ ഏകാധിപത്യമാണെന്ന് രാഹുൽ വിമർശിച്ചു. കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാർ നടപടി തുടരുകയാണ്. കർഷകരെ കൊന്നിട്ടും നടപടിയില്ല. മന്ത്രിയേയും പുത്രനെയും ബി ജെ പി സംരക്ഷിക്കുന്നു. സർക്കാരിൽ സമ്മർദ്ദം ചെലുത്തലാണ് പ്രതിപക്ഷത്തിന്റെ ജോലി. എന്നാൽ അതുണ്ടാകരുതെന്ന് സർക്കാർ ആഗ്രഹിക്കുന്നു- രാഹുൽ ഗാന്ധി പറഞ്ഞു.
- Advertisement -
തനിക്കും പ്രിയങ്കയ്ക്കും നേരെയുള്ള ആക്രമണം കാര്യമാക്കുന്നില്ല. കാരണം ഇത് കർഷകരുടെ വിഷയമാണ്.കർഷകരുടെ ശക്തി തിരിച്ചറിയാത്തവരാണ് ബി ജെ പി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്നൗവിലെത്തിയിട്ടും ലഖിംപൂരിൽ പോകുന്നില്ല.-രാഹുൽ ഗാന്ധി വിമർശിച്ചു.
വൈകിട്ട് നാല് മണിയോടെയാണ് രാഹുൽ ലഖിംപൂരിലേക്ക് പോകുക. ഉത്തർപ്രദേശിലെത്തുന്ന രാഹുൽ ഗാന്ധിയെ തടയുമെന്ന് കമ്മിഷണർ അറിയിച്ചു.ലഖിംപൂരും സീതാപൂരും സന്ദർശിക്കാൻ രാഹുലിന് അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലക്നൗവിലുൾപ്പടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത് നവരാത്രി അടക്കമുള്ള ഉത്സവങ്ങൾ കണക്കിലെടുത്താണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
- Advertisement -