ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഭവത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് ബിജെപി എംപി വരുൺ ഗാന്ധി. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ബിജെപി നേതൃത്വത്തിനുമെതിരെയാണ് വരുൺ ഗാന്ധിയുടെ മുന്നറിയിപ്പ്. പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്ന കർഷകർക്ക് നേരെ കാർ ഇടിച്ചുകയറ്റുന്നതിന്റെ പുതിയ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണിന്റെ മുന്നറിയിപ്പ്. ഇത് രണ്ടാം തവണയാണ് സംഭവത്തിൽ പ്രതികരണവുമായി വരുൺ ഗാന്ധി രംഗത്തെത്തുന്നത്.
‘വീഡിയോയിൽ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ല. ഈ ദൃശ്യങ്ങൾ ഓരോ കർഷകന്റെ മനസിലേക്കും വ്യാപിക്കുന്നതിന് മുമ്ബ് നിരപരാധികളായ കർഷകരുടെ ചോര വീഴ്ത്തിയവർ ഉത്തരവാദിത്തം ഏൽക്കണം’ എന്ന് വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
- Advertisement -
സംഭവത്തിൽ ഉത്തരവാദികളായ ആളുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ വരുൺ രംഗത്തെത്തിയിരുന്നു. ലഖിംപൂർ ഖേരിയിൽ വാഹനത്തിന് മുന്നിൽ പ്രതിഷേധിച്ച ഒരു സംഘം കർഷകർക്ക് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും സംഘവും വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. നാല് കർഷകർ സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിലേക്ക് നയിച്ച സംഭവത്തിൽ നാല് മരണങ്ങൾ കൂടി തുടർന്നു സംഭവിച്ചു.
- Advertisement -