ആലപ്പുഴ: സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ വെള്ളം കയറിയ വീടുകളിലേക്ക് തിരിച്ചു പോകുമ്പോൾ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ അറിയിപ്പ്.
- Advertisement -
പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാൽ സ്വയം ചികിത്സിക്കാതെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. വൈറൽ പനി, ചിക്കൻ പോക്‌സ്, മറ്റ് പകർച്ചവ്യാധികൾ എന്നിവയെ പ്രതിരോധിക്കുന്നതിന് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കണം.
വെള്ളപ്പൊക്കം ബാധിച്ച മേഖലകളിലെ വീടുകളും സ്ഥാപനങ്ങളും നന്നായി കഴുകി വൃത്തിയാക്കണം. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്കയും കുമ്മായവും ഉപയോഗിക്കാം. കക്കൂസ് മാലിന്യം കൊണ്ട് മലിനമാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചീകരിക്കണം. മലിനമായ കിണറുകളും കുടിവെള്ള ടാങ്കുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിച്ച് ഉപയോഗിക്കുക. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ക്ലോറിനേഷൻ നടത്തണം. എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സി സൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ ഭക്ഷണത്തിനുശേഷം കഴിക്കണം.
സർക്കാർ അനുശാസിക്കുന്ന മുൻകരുതലുകൾ പൂർണ്ണമായും സ്വീകരിച്ചുകൊണ്ട് മാത്രമേ പ്രളയബാധിതർ സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാവൂ. പാമ്പ് മുതൽ വിവിധയിനം ക്ഷുദ്ര ജീവികൾ ഉള്ളതിനാൽ വളരെ ജാഗ്രതയോടെ മാത്രം വീടുകളെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.
- Advertisement -