കോട്ടക്കൽ: പീഡനത്തിനിരയായ 17 കാരി സ്വന്തം മുറിയിൽ ‘ആരുമറിയാതെ’ പ്രസവിച്ചു. പ്രസവിച്ച പ്ലസ്ടു വിദ്യാർഥിനിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷം.17-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയായ 21 കാരൻ അറസ്റ്റിലായി. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
ബലാൽസംഗത്തിനിരയായ വിവരം വീട്ടുകാരിൽനിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബർ 20-ന് വീട്ടിലെ മുറിയ്ക്കുള്ളിലാണ് പെൺകുട്ടി പ്രസവിച്ചത്. യൂട്യൂബ് നോക്കിയാണ് പ്രസവരീതികൾ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിൾകൊടി മുറിച്ചുമാറ്റിയതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെൺകുട്ടിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും പിനതുണ ലഭിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരുകയാണ്.
കഴിഞ്ഞ 23 നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പെൺകുട്ടിയെയും കുഞ്ഞിനെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരനാണ് പെൺകുട്ടിയുടെ പിതാവ്. മാതാവിന് കാഴ്ചാപരിമതിയും ഉണ്ട്. ഈ സാഹചര്യം മുതലെടുത്താണ് ലൈംഗിക ചൂഷണവും പ്രസവവും നടന്നതെന്ന് ചൈൽഡ് ലൈൻ അധികൃതർ പറയുന്നു. അതെ സമയം പെൺകുട്ടി രണ്ട് തവണ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയതായി വിവരമുണ്ട്. എന്നാൽ ആശുപത്രി അധികൃതർ ഇങ്ങനെയൊരു സംഭവം ആരെയും അറിയിച്ചിട്ടില്ല. അതിൽ അന്വേഷണം ആരംഭിച്ചതായി ചൈൽഡ് വെൽഫയർ കമ്മിറ്റി അറിയിച്ചു.