മുംബൈ: ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ ഒളിവിൽ പോയ സാക്ഷി കെ.പി. ഗോസാവി പൊലീസ് പിടിയിലായി. പുണെയിലാണ് ഇയാൾ പിടിയിലായത്. യു.പിയിലെ ലഖ്‌നോവിൽ താൻ കീഴടങ്ങുമെന്ന് ഗോസാവി മൂന്ന് ദിവസം മുമ്ബ് പ്രഖ്യാപിച്ചിരുന്നു.
ആര്യൻ ഖാൻ കേസിലെ വിവാദ സാക്ഷിയാണ് കെ.പി. ഗോസാവി. ആഡംബരക്കപ്പലിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പരിശോധന നടത്തുമ്‌ബോൾ ഗോസാവിയും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യൻ ഖാനോടൊപ്പം ഗോസാവിയെടുത്ത സെൽഫി വൈറലായിരുന്നു. താൻ സ്വകാര്യ ഡിറ്റക്ടീവ് ആണെന്നായിരുന്നു ഇയാളുടെ വാദം. എൻ.സി.ബിയോടൊപ്പം ഗോസാവി എങ്ങനെ റെയ്ഡിൽ പങ്കെടുത്തുവെന്ന ചോദ്യം പലരും ഉയർത്തിയിരുന്നു.
- Advertisement -
ഗോസാവിക്കെതിരെ പുനെയിൽ വർഷങ്ങൾക്ക് മുമ്ബ് വഞ്ചന കേസ് നിലവിലുണ്ടായിരുന്നു. ഈ കേസിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്. അതേസമയം, ഗോസാവിയും എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും ആര്യൻറെ പിതാവ് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി കേസിലെ മറ്റൊരു സാക്ഷിയും ഗോസാവിയുടെ അംഗരക്ഷകനുമായിരുന്ന പ്രഭാകർ സെയിൽ എന്നയാൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ ആരോപണം നിഷേധിക്കുകയാണ് ഗോസാവി.
- Advertisement -