കൊല്ലം: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണപ്പെട്ട കുടവട്ടൂർ സ്വദേശി ജവാൻ വൈശാഖിന്റെ സഹോദരിക്ക് ജോലി നൽകാനും കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുക്കാനും സർക്കാർ നടപടിയായെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ.
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപിച്ച ജവാൻ എന്ന പ്രത്യേക പരിഗണനയോടെയാണ് തീരുമാനങ്ങളെന്നും കുടുംബത്തെ വീട്ടിൽ സന്ദർശിച്ച മന്ത്രി വ്യക്തമാക്കി. സാധാരണയായി ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കുന്ന നടപടികളിൽ നിന്ന് വ്യത്യസ്തമായി 27 ലക്ഷം രൂപയോളം കടബാധ്യത ഏറ്റെടുക്കാൻ കാബിനറ്റ് തീരുമാനിക്കുകയായിരുന്നു.
- Advertisement -
സഹോദരി ശിൽപയ്ക്ക് ജോലി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കും. പഠനം പൂർത്തിയാക്കിയ നിലയ്ക്ക് പ്രവിഷനൽ സാക്ഷ്യപത്രം അടിസ്ഥാനമാക്കി ജോലിക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് വേഗത്തിലാക്കാൻ സർവകലാശാല അധികൃതർക്ക് നിർദേശം നൽകും. വിവിധ സംഘടനകളും പഞ്ചായത്തുമൊക്കെ കുടുംബത്തെ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ സഹായങ്ങൾക്കും സർക്കാരിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വൈശാഖിന്റെ പിതാവ് ഹരിദാസൻ, അമ്മ ബീനകുമാരി, സഹോദരി ശിൽപ എന്നിവർ സംസ്ഥാന സർക്കാരിനും ധനകാര്യ വകുപ്പ് മന്ത്രിക്കും നന്ദിയും കടപ്പാടും അറിയിച്ചു.
- Advertisement -