തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ ഒന്നാം പ്രതി ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിലെ പരാതിക്കാരിയായ അനുപമയുടെ അച്ഛനാണ് ജയചന്ദ്രൻ. താനറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നൽകിയെന്നാണ് മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെയുള്ള അനുപമയുടെ കേസ്. ഈ കേസിൽ അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ചു പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ജയചന്ദ്രൻ മാത്രം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. കേസന്വേഷണം ഊർജ്ജിതമാകുന്നതിടെയാണ് ഒന്നാം പ്രതി ജയചന്ദ്രൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.
ദത്ത് നൽകിയ കുഞ്ഞിനെ എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യത്തിലാണ് അമ്മ അനുപമ. നിലവിലെ സർക്കാർ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ആരോപണ വിധേയരെ മാറ്റി നിർത്താത്ത അന്വേഷണം ശരിയല്ലെന്നും അനുപമ പറയുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും സിഡബ്ല്യൂ സി ചെയർപേഴ്‌സണെയും മാറ്റി നിർത്തണം. അന്വേഷണം തീരും വരെ താൽക്കാലികമായെങ്കിലും ഇരുവരെയും മാറ്റി നിർത്താൻ സർക്കാർ തയാറാകണമെന്നുമാണ് അനുപമയുടെ ആവശ്യം.
- Advertisement -
അതിനിടെ അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയത് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിട്ടും കയ്യൊഴിഞ്ഞു എന്ന് വെളിപ്പെടുത്തുന്ന പി കെ ശ്രീമതിയുടെ ശബ്ദരേഖ പുറത്തുവന്നു. ദത്ത് വിവാദത്തിൽ അനുപമയുടെ അച്ഛനും അമ്മയും തീരുമാനമെടുക്കട്ടേ എന്നും സർക്കാറിന് റോളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് ശ്രീമതി അനുപമയോട് സംസാരിക്കുന്നത്.
ദത്ത് വിവാദം ശക്തമാകുമ്പോൾ കുഞ്ഞിനെ അനുപമക്ക് കിട്ടണമെന്നാണ് സർക്കാറും സിപിഎമ്മും പറയുന്നത്. എന്നാൽ ഈ നിലപാട് മുൻപുണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് പി കെ ശ്രീമതിയും അനുപമയും തമ്മിലുള്ള ശബ്ദരേഖയിൽ നിന്നും വ്യക്തമാകുന്നത്. സെപ്തംബർ 25നാണ് ഇരുവരും ഫോണിൽ സംസാരിക്കുന്നത്. അച്ഛനും അമ്മയും തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞത് അറിയിക്കുമ്പോൾ തന്റെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനത്തിലാണ് എല്ലാം നടക്കുന്നതെന്ന ആശങ്കയും അനുപമ അറിയിക്കുന്നുണ്ട്.
- Advertisement -