തിരുവനന്തപുരം: അറബികടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കൻ അറബികടലിൽ കർണാടക തീരത്ത് പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറേ ദിശയിൽ സഞ്ചാരിക്കുന്ന ന്യൂന മർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത. തുലാവർഷ സീസണിൽ (47 ദിവസത്തിൽ) രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണിത്. കേരളത്തിൽ നിന്ന് അകന്ന് പോകുന്നതിനാൽ കൂടുതൽ ഭീഷണിയില്ല. നിലവിലെ മഴയുടെ ശക്തി നാളെയോടെ കുറയാനാണ് സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം മാറ്റന്നാളോടെ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിപ്പില്ല. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. അറബിക്കടലിലെ ചക്രവതച്ചുഴിയും, അനുബന്ധ ന്യൂനമർദ്ദപാതിയുമാണ് നിലവിൽ മഴ കിട്ടാൻ കാരണം. ഈ ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങി നാളെയോടെ ഗോവ-മഹാരാഷ്ട്ര തീരത്ത് ന്യൂനമർദമായി മാറും. ഇതിന്റെ പ്രഭാവത്തിൽ വടക്കൻ കേരളത്തിന് പിന്നീട് മഴ കിട്ടിയേക്കും. ആന്തമാൻ കടലിലെ ന്യൂന മർദ്ദം വ്യാഴാഴ്ചയോടെ തമിഴ്നാട് ആന്ധ്രാ തീരത്ത് പ്രവേശിക്കും. ഇതിന് ശേഷം തെക്കൻ കേരളത്തിലും മഴ ശക്തമായേക്കും.
- Advertisement -