നിപ: സംസ്ഥാനത്തിന് ആശ്വസിക്കാം, പൂനെ ലാബിൽ പരിശോധിച്ച എട്ടുപേരുടെ ഫലം നെഗറ്റീവ്, ഇൻക്യുബേഷൻ പിരീഡ് കഴിയുന്നത് വരെ ആശുപത്രിയിൽ തുടരും
തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്ബർക്കത്തിൽ ഉണ്ടായിരുന്ന എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവ്. മരിച്ച കുട്ടിയുടെ അമ്മ അടക്കമുള്ള എട്ടുപേരുടെ സാമ്ബിളുകൾ പുനെ നാഷണൽ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ പരിശോധാ ഫലമാണ് ഇന്ന് പുറത്തുവന്നത്. സംസ്ഥാനത്തെ വലിയ ആശങ്കയാണ് ഇതോടെ ഒഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
വളരെ അടുത്ത സമ്പർക്കമുള്ളവർക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തിൽ ആശ്വാസകരമാണ്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെ എല്ലാവരുടേയും സാംപിൾ ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാക്കിയ ലാബിൽ പരിശോധിക്കും. ഇൻക്യുബേഷൻ പിരീഡ് കഴിയുന്നത് വരെ എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ കിടത്തും. എട്ടുപേർക്കും നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
- Advertisement -
കോഴിക്കോട്, ചാത്തമംഗലം പാഴൂർ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയിൽ വാഹിദയുടെയും ഏകമകൻ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്ബർക്കപ്പട്ടികയിൽ 251 പേരാണ് ഉൾപ്പെട്ടത്. സമ്ബർക്കപ്പട്ടികയിലുള്ളവരിൽ 129 പേർ ആരോഗ്യപ്രവർത്തകരാണ്. 38 പേർ ഐസൊലേഷൻ വാർഡിലാണ്. 54 പേർ ഹൈ റിസ്‌ക് വിഭാഗത്തിലായിരുന്നു.
മൃഗസംരക്ഷണവകുപ്പ് സംഘം പ്രദേശത്തുനിന്ന് റമ്ബൂട്ടാൻ പഴങ്ങൾ ശേഖരിച്ചിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലുള്ള ആടിന്റെ ശ്രവങ്ങളും ശേഖരിച്ചു. വിദഗ്ധപരിശോധയ്ക്ക് ഭോപാലിൽനിന്നുള്ള എൻഐവി സംഘം ബുധനാഴ്ച എത്തും. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്നു കിലോമീറ്ററിലുള്ള വാർഡുകളിലും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
- Advertisement -