പരാതിക്കാരെല്ലാം വെട്ടിലാവും, ‘നയാപൈസ കിട്ടില്ല’; മോൻസന്റെ പേരിൽ ഭൂമിയോ വസ്തുക്കളോ ഇല്ല ആകെയുള്ളത് കുടുംബസ്വത്ത് മാത്രം
തിരുവനന്തപുരം: മോൻസൻ കേസിൽ പരാതിക്കാരായ എല്ലാവരും വെട്ടിലാവും. ആർക്കും നയാപൈസ കിട്ടില്ലെന്ന് വിവരം. പ്രതിയുടെ പേരിൽ ഭൂമിയോ വസ്തുക്കളോ ഇല്ല, ആകെയുളളത് ചേർത്തലയിലെ കുടുംബ സ്വത്ത് മാത്രം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലയിൽ പരാതിക്കാർക്ക് നഷ്ടപ്പെട്ട പണം തിരികെ കിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
അതേസമയം മോൻസൻറെ പേരിലോ ബിനാമി പേരുകളിലോ സ്വത്തുക്കളുണ്ടോയെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. രജിസ്‌ട്രേഷൻ വകുപ്പിനും ബാങ്കുകൾക്കും ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച കത്തുനൽകി. മുഴുവൻ പണവും ധൂർത്തടിച്ചെന്നാണ് മോൻസൻ ചോദ്യം ചെയ്യലിൽ ആവർത്തിക്കുന്നത്. വ്യാജ പാസ്‌പോർടിൽ ഇയാൾ വിദേശത്ത് പോയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
- Advertisement -
അതിനിടെ മോൻസൻ മാവുങ്കലിൻറെ സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി. ആദ്യഘട്ടത്തിൽ മോൻസനും ഇയാളുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. മോൻസൻറെ സാമ്ബത്തിക – ബാങ്ക് ഇടപാടുകളുടെ രേഖകൾ ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം ശേഖരിച്ചു.
സംസ്‌കാര ചാനലിന്റെ ചെയർമാനാകാൻ താൻ പത്ത് ലക്ഷം രൂപ നൽകിയെന്ന് മോൻസൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ഹരിപ്രസാദെന്നയാളാണ് ചാനലിന് വേണ്ടി സമീപിച്ചത്. നടനും സംവിധായകനുമായ രാജസേനനും തന്നെ ഇതേ ആവശ്യത്തിന് സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. മോൻസന്റെ പക്കലുള്ള പുരാവസ്തുക്കളുടെ പരിശോധന സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി അഹ്മദ് ദേവർകോവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകൾ സംയുക്തമായാണ് മോൻസന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ പരിശോധിക്കുന്നത്.
- Advertisement -