പ്ലസ് വണിൽ ശിവൻകുട്ടി, കരാറുകാരുടെ വിഷയത്തിൽ റിയാസ്; സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിമാർക്ക് വിമർശനം
തിരുവനന്തപുരം: സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിമാർക്ക് വിമർശനം.പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയിൽ വി ശിവൻകുട്ടിയും കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പരാമർശത്തിൽ മുഹമ്മദ് റിയാസുമാണ് പാർട്ടി എംഎൽമാരുടെ വിമർശനം കേട്ടത്. ചൊവ്വാഴ്ച എകെജി സെന്‍ററിലാണ് സിപിഎം നിയമസഭാ കക്ഷി യോഗം ചേർന്നത്. എ പ്ലസുകാരുടെ എണ്ണം കൂടിയതോടെ താളം തെറ്റിയ പ്ലസ് വണ്‍ പ്രവേശനം വിമർശനമായി തന്നെ യോഗത്തിൽ ഉയർന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം ലക്ഷം കവിഞ്ഞപ്പോൾ ഇതിനാനുപാതികമായ പ്ലസ് വണ്‍ സീറ്റുകൾ ഉണ്ടോ എന്ന പരിശോധിച്ചോ എന്ന ചോദ്യമാണ് മന്ത്രിക്ക് നേരെ ഉയർന്നത്.
ഉദ്യോഗസ്ഥ ഭരണത്തിൽ പിടിമുറുക്കാൻ കഴിയാത്തതും ചർച്ചയായി. സംസ്ഥാനമാകെ ഒറ്റ യൂണിറ്റായി എടുക്കുന്നതിലെ അശാസ്ത്രീയതും വിമർശിക്കപ്പെട്ടു. ഒരോ ജില്ലകൾക്കും ആവശ്യമായ രീതിയിൽ സീറ്റുകൾ ക്രമീകരിക്കണമെന്ന നിർദ്ദേശമാണ് സിപിഎം എംഎൽഎമാർ മുന്നോട്ട് വച്ചത്. പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിമർശനത്തിന്‍റെ ചൂടറിഞ്ഞു. ഒക്ടോബർ ഏഴിലെ നിയമസഭയിൽ നടത്തിയ പരാമർശമാണ് എതിർപ്പ് ക്ഷണിച്ച് വരുത്തിയത്. കരാറുകാരുമായി എംഎൽഎമാർ മന്ത്രിയെ കാണരുതെന്ന പരാമർശം മുഹമ്മദ് റിയാസ് നടത്തിയത് ശരിയായില്ലെന്നായിരുന്നു എംഎൽഎമാരുടെ വിയോജിപ്പ്. വിമർശനങ്ങളേറിയതോടെ സിപിഎം പാർലമെന്‍ററി പാർട്ടി സെക്രട്ടറി ടിപി.രാമകൃഷ്ണൻ ഇടപെട്ടു. പിന്നാലെ റിയാസ് തന്‍റെ പരാമർശത്തിലെ ഉദ്ദേശം യോഗത്തിൽ വിശദീകരിച്ചു.
- Advertisement -
രണ്ടാംപിണറായി സർക്കാരിൽ മികച്ച മന്ത്രി എന്ന നിലയിൽ ശ്രദ്ധ നേടുന്നതിടയിൽ പാർട്ടിക്കുള്ളിൽ നിന്നുമുയർന്ന വിമർശനം റിയാസിനും ക്ഷീണമായി. കിഫ്ബി പദ്ധതികൾ ഇഴയുന്നതിൽ പൊതുമരാമത്ത് വകുപ്പിനെതിരെ എഎൻ ഷംസീർ വിമർശനമുന്നയിച്ചതോടെ പാർട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങൾ മറനീങ്ങി തുടങ്ങിയത്. പിന്നാലെയാണ് റിയാസിനെതിരെ നിയമസഭാ കക്ഷി യോഗത്തിലെ വിമർശനം.
- Advertisement -