ബ്രേക്ക് പിടിച്ചിട്ടും നിയന്ത്രണം വിട്ട ഓട്ടോറിക്ഷയുടെ മുകളിലേക്ക് തടി കയറ്റി വന്ന ലോറി മറിഞ്ഞ് ഒരു മരണം: ലോറിക്കും സമീപത്തെ മതിലിനും ഇടയിൽ അമർന്നുപോയ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത് ഏറെ ശ്രമപ്പെട്ട്
തടി ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരു മരണം. രണ്ട് പേർ ഗുരുതരാവസ്ഥയിൽ. പത്തനംതിട്ട മൈലപ്രയിൽ മേക്കൊഴൂരിൽ ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ ഉതിമൂട് മാമ്പാറ വീട്ടിൽ ഷൈജു കമലാസനൻ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടിൽ വീട്ടിൽ രാജേഷ്(40), കുമ്പഴ തറയിൽ വീട്ടിൽ ജയൻ(41) എന്നിവർക്കാണ് പരിക്കേറ്റത്. ഫയർഫോഴ്‌സും നാട്ടുകാരും ഏറെ ശ്രമപ്പെട്ടാണ് രണ്ടര മണിക്കൂറിന് ശേഷം അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
മേക്കൊഴൂരിൽനിന്ന് തടി കയറ്റി വന്ന ലോറി പുതുവേലിപ്പടി ഇറക്കത്തിൽ എതിരേ ഓട്ടോറിക്ഷ വരുന്നത് കണ്ട് ബ്രേക്ക് ചെയ്‌തെങ്കിലും നിയന്ത്രണം വിട്ടു. തുടർന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ലോറിക്കും സമീപത്തെ മതിലിനും ഇടയിൽ ഓട്ടോറിക്ഷ അമർന്നുപോയി. മുകളിലേക്ക് തടിയും വീണു. പത്തനംതിട്ടയിൽ നിന്ന് രണ്ട് ക്രെയിനുകൾ എത്തിച്ച് ലോറി ഉയർത്തി നിർത്തിയാണ് അഗ്‌നിരക്ഷാസേന കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ച് മൂന്ന് പേരെയും പുറത്തെടുത്തത്. പിൻസീറ്റിലിരുന്ന രാജേഷിനെയും ജയനെയുമാണ് ആദ്യം രക്ഷിച്ചത്. തടിക്കടിയിൽപ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്.