തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പണിമുടക്ക് നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകൾ ഇന്ന് അർദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനും ബിഎംഎസിൻറെ എംപ്‌ളോയീസ് സംഘും ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎൻടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂർ പണിമുടക്കും.
ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പണിമുടക്കുന്നതോടെ കെഎസ്ആർടിസി സർവ്വീസുകൾ പൂർണമായി നിലയ്ക്കും. കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിൻറെ കാലാവധി 2016 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 5 വർഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തൽ. ജൂൺ മാസത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു.
- Advertisement -
എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങൾ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. ശമ്പള പരിഷ്‌കരണം സർക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ സാവകാശം തേടിയപ്പോൾ സർക്കാരിനെ മുൾമുനയിൽ നിർത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി കുറ്റപ്പെടുത്തി.
- Advertisement -